Tuesday 15 October 2013

അഗ്നി

എന്റെയുള്ളിൽ വീണ്ടും ഒരഗ്നി രൂപം കൊണ്ടിരിക്കുന്നു. എന്റെ ചിന്തകളെ, സ്വപ്നങ്ങളെ, ശരീരത്തിലൂടൊഴുകുന്ന ചുടുചോരയെ, എല്ലാം തിളച്ചുമറിക്കാൻ ശ്രമിക്കുന്നൊരഗ്നി. അതീ ലോകത്തോടും ഇവിടുത്തെ വ്യവസ്ഥിതികളോടുമുള്ള പോരാട്ടമാവാം. എന്റെയുള്ളിലെവിടെയോ ഉള്ള നന്മയുടെ, അല്ല, തിന്മയുടെ നേർത്തൊരംശം ഈ അഗ്നിയിലുരുകി, ഒടുവിൽ ബാഷ്പീകരിച്ച് എവിടെയോ മറഞ്ഞില്ലാതാവും. പിന്നെ ശരി മാത്രം. നന്മ മാത്രം. ലക്ഷ്യത്തിലെത്താൻ ഇനി എനിക്ക് മാർഗ്ഗം തെറ്റില്ല. നേരെ ചലിക്കും എന്റെ കാലുകൾ. മുന്നോട്ട് തന്നെ ചലിക്കും ഞാൻ. അക്ഷരങ്ങൾ വാക്കുകളാക്കി അമ്മാനമാടും എന്റെ തൂലിക. ആ വാക്കുകൾക്ക് തണുത്തുവരുന്നൊരു ശരീരത്തിൽ നിന്നുമൊഴുകുന്ന ചുടുചോരയുടെ നിറവും ഗന്ധവുമുണ്ടാകും. ബ്രഹ്മാണ്ഡത്തിന്റെ ഏതോ ഒരപ്രസക്തമായ കോണിൽ നിന്നും എന്തിനോ വേണ്ടിയുള്ള ഈ പോരാട്ടങ്ങൾ, മാപ്പർഹിക്കാത്ത അപരാധങ്ങൾ, എല്ലാറ്റിനും മൂകസാക്ഷിയായി കാലം. ഇവിടെയിനി ചോദ്യോത്തരങ്ങൾക്ക് പ്രസക്തിയില്ല. സമയവും. കിട്ടിയതെല്ലാം പലിശയടക്കം തിരിച്ചു നൽകാൻ സമയമായിരിക്കുന്നു. ഈ നിമിഷം മുതൽ. ചുറ്റുമുള്ള ഇരുട്ടിനെ കീറി മുറിച്ചും, ഉറക്കം നടിക്കുന്നവരുടെ കണ്ണുകൾ കുത്തിത്തുറന്നും കേട്ട ഭാവം നടിക്കാത്തവരുടെ കാതുകളിൽ വിളിച്ചു കൂവിയും, ദേഹവും മനസ്സും ഒരു പോലെ പൊള്ളിച്ചും ആ അഗ്നി തിളച്ചു മറിഞ്ഞു പൊങ്ങി ഒരഗ്നി പർവ്വതം പോലെ പുകതുപ്പിക്കൊണ്ടിരിക്കുന്നു, പൊട്ടിത്തെറിക്കാൻ പാകത്തിനൊരഗ്നിപർവ്വതം പോലെ. ആ പൊട്ടിത്തെറിയിൽ സംഹാരരൂപം പൂണ്ട് എല്ലാം നശിപ്പിച്ച് വീണ്ടും എനിക്ക് ശാന്തമായുറങ്ങണം -  വീണ്ടും കഴുകിക്കളയാൻ, എല്ലാം തെളിയിക്കാൻ സമയമാകുന്നതു വരെ...

Thursday 3 October 2013

ഒരു കുറിപ്പ്

സ്വപ്നങ്ങൾക്ക് നിറം പകർന്ന പ്രിയപ്പെട്ടവനേ...

നീയായിരുന്നു എന്റെ സ്വപ്നമെന്ന് നീ അറിഞ്ഞു കൊള്ളുക. നാം ഒന്നിച്ചു കണ്ട സ്വപ്നങ്ങളെ താലോചിച്ചത് നീ ഒറ്റയ്ക്കായിരുന്നില്ലെന്നും. എങ്കിലും അവിചാരിതമായി നിന്നോടെനിക്ക് വിട പറയേണ്ടി വന്നു. ഇഷ്ടമുണ്ടായിട്ടല്ല. നിന്നോടുള്ളാ സ്നേഹമൊരല്പം കുറഞ്ഞുപോയിട്ടുമല്ല. വിധി ചിലപ്പോൾ ക്രൂരയാണ്. സ്നേഹത്തിൽ അസൂയപ്പെടുന്നവൾ. അതാവാം അവൾ നമ്മെ തമ്മിലകറ്റിയത്. എനിക്കറിയാം, ഇന്ന് നീ എല്ലാമറിഞ്ഞ് എന്നിലേക്കൊരു മടക്കയാത്ര നടത്താനൊരുങ്ങുകയാണെന്ന്. ഇത്രയും കാലത്തിനു ശേഷവും മടങ്ങിവരാൻ മാത്രം നീയെന്നെ സ്നേഹിച്ചിരുന്നോ? അറിയില്ല. ഉണ്ടാവണം. അതുകൊണ്ടാവാം നിന്റെ മകൾക്ക് നീ എന്റെ പേര് നൽകിയത്. ഈ യാത്രയിൽ നീ അവളെ കൂടെ കൂട്ടുക, അവളുടെ അമ്മയെയും. എന്റെ വീട്ടിലേക്കുള്ള വഴി നിനക്ക് സുപരിചിതമാണല്ലോ...

വരുമ്പോൾ നിന്റെ മകളുടെ കയ്യിൽ എനിക്കായ് നീ വെള്ള പൂക്കൾ കൊണ്ടുവരിക. വെളുത്ത പുഷ്പങ്ങൾ എനിക്കെന്തിഷ്ടമാണെന്ന് നിനക്കറിയാമല്ലോ... എന്റെ വീടിന്റെ ഏറ്റവും ഉൾവശത്തായാണ് എന്റെ മുറി. അവിടെ എന്റെ ഗന്ധമുണ്ട്. ഒരുപാട്കാലം ഞാൻ ഉപയോഗിച്ചിരുന്ന എന്റെ മേശയും കസേരയും നിനക്ക് കാണാം. മേശപ്പുറത്ത് പണ്ടെപ്പോഴോ ഞാനെന്റെ മനസ്സിനെ പകർത്തിയ എന്റെ ഡയറികളും ഇനിയൊരിക്കലും ഈ കൈകളിൽ പിടിക്കാൻ സാദ്ധ്യതയില്ലാത്ത എന്റെ തൂലികയും ഏറെനാൾ എന്റെ കണ്ണുകളിലെ മങ്ങിയ കാഴ്ച്ചകൾക്ക് വ്യക്തതയേകിയ, എന്നാൽ ഇനിയൊരിക്കലും ഈ മുഖത്ത് വയ്ക്കാൻ സാദ്ധ്യതയില്ലാത്ത എന്റെ കണ്ണടയും നിനക്ക് കാണാം. നിന്റെ മകളോട് പറയുക, അവളെനിക്കായ് കൊണ്ടു വന്ന ആ തൂവെള്ള പൂക്കൾ ആ മേശപ്പുറത്ത് വയ്ക്കാൻ. എന്റെ ഗന്ധത്തിനൊപ്പം ആ പൂക്കലുടെ സുഗന്ധവും ആ മുറിയിൽ അലിയട്ടെ...

വലത് വശത്തെ ആ ചെറിയ കട്ടിലിലാണ് ഞാൻ കിടന്നിരുന്നത്. കട്ടിലിനടുത്തെ ജനൽ തുറന്നാൽ നല്ല കാറ്റ് കിട്ടും. ആ കാറ്റും കൊണ്ട് നീ ഒരല്പസമയം എന്റെ കട്ടിലിൽ ഇരിക്കുക. രാത്രിയായാൽ ആ ജനലിലൂടെ നിനക്ക് ആകാശത്തിലെ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണാം. അവിടെ നിന്നെ നോക്കി കൺചിമ്മുന്ന ആ രാത്രിയിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രത്തെ നീ കാണുന്നില്ലേ? അത് ഞാനാണെന്ന് നീ അറിഞ്ഞു കൊൾക. കരയരുത്. ഒരു നേർത്ത തേങ്ങൽ പോലും അരുത്. ജീവിതം മുന്നോട്ട് കൊണ്ടു പോവുക.

ഇനിയൊരു മടക്കയാത്രയുണ്ടാവരുത്. ഓർമകളിൽ നിന്നു പോലും എന്നെ എടുത്ത് കളഞ്ഞേക്കുക. വിട പറയുക, എന്നെന്നേയ്ക്കുമായി...


Saturday 10 August 2013

അച്ഛമ്മ

ഇന്ന് ആഗസ്റ്റ് 10.

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിവസം ഞാൻ മറക്കില്ല. അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കളിക്കാൻ പോയി ബെല്ലടിക്കാൻ നേരം തിരിച്ചു വന്നപ്പോൾ എന്നെ കാത്ത് അച്ഛൻ ക്ലാസിനടുത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. അച്ഛൻ പറഞ്ഞു, വേഗം ബാഗുമെടുത്ത് വരാൻ. ക്ലാസിലിരിക്കേണ്ടല്ലോ... ഞാൻ സന്തോഷപൂർവ്വം ബാഗുമെടുത്തിറങ്ങി. എന്റെ ക്ലാസ് ടീച്ചറെ കണ്ട് സമ്മതം വാങ്ങി ഞങ്ങളിറങ്ങി. അച്ഛൻ ജോലി ചെയ്തിരുന്ന ബാങ്കിലെ മാനേജർ കാറുമായി വന്നിരുന്നു. അദ്ദേഹത്തിന്റെ കൂടെ വീട്ടിലേക്ക് തിരിച്ച്, യൂണിഫോം മാറി ബാഗവിടെ വെച്ചു. എന്താണ് കാര്യമെന്ന് അപ്പോളും അറിയില്ലായിരുന്നു. ഇറങ്ങാൻ നേരത്തായിരുന്നു അമ്മ പറയുന്നത്, അച്ഛമ്മ മരിച്ചു എന്ന്. എനിക്ക് മനസ്സിലായില്ല. മരിക്കുക എന്ന് വെച്ചാൽ എന്താ? അതാലോചിച്ചിരുന്നു, അവിടെ എത്തുവോളം. 

ഞങ്ങളവിടെ ചെല്ലുമ്പോൾ അവിടെ ഒരു മുറിയിൽ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു അച്ഛമ്മയെ. ആരും ഒന്നും മിണ്ടുന്നില്ല. സാധാരണ എന്നെ കാണുമ്പോൾ ചിരിച്ചിരുന്ന ചെറിയമ്മയുടെയും മാമിയുടെയും, എന്തിന്, വല്ല്യച്ഛന്റെയും മുഖത്ത് പോലും ആകെയൊരു ശൂന്യത. എനിക്ക് സങ്കടമായി. ഇതെന്താ പെട്ടന്ന് എല്ലാർക്കും എന്നെ ഇഷ്ടമല്ലാതായോ? ആരും ഒന്നും മിണ്ടുന്നില്ല. വല്ലാത്തൊരു മൂകത. എനിക്ക് പേടിയായി. അച്ഛമ്മയ്ക്ക് എന്തോ പറ്റി എന്ന് മനസ്സിലായി. പക്ഷെ എന്താണതെന്ന് മനസ്സിലാക്കാൻ മാത്രമുള്ള അറിവ് അന്നെനികുണ്ടായിരുന്നില്ല. ഇന്നുമില്ല, എന്നാലും... 

പാർക്കിൻസൻസ് ബാധിച്ച് അച്ഛമ്മ കുറേ കാലം കിടപ്പിലായിരുന്നു. ട്യൂബിട്ടിരുന്നു. ഒന്നും സംസാരിക്കാനോ ഒന്നും പറ്റില്ലായിരുന്നു. പക്ഷെ ജീവന്റെ നേർത്ത തുടിപ്പ് ഉള്ളിലുള്ളത് കൊണ്ടാവാം, എപ്പോളും ഒരു നേർത്ത ഞരക്കം അച്ഛമ്മയിൽ നിന്നും ഉയർന്നു വരുന്നത് കേൾക്കാമായിരുന്നു. അത് നിലച്ചു എന്ന വ്യത്യാസം മാത്രമേ അച്ഛമ്മയുടെയടുത്ത് നിന്നപ്പോൾ എനിക്ക് തോന്നിയിരുന്നുള്ളൂ. അടക്കിപ്പിടിച്ച സംസാരം മാത്രമിടയ്ക്ക് കേൾക്കാം. ഒന്നും മിണ്ടാതെ ഞാൻ നിന്നു. കുറച്ച് കഴിഞ്ഞ് ആരൊക്കെയോ ചേർന്ന് അച്ഛമ്മയെ കുളിപ്പിക്കാൻ കൊണ്ടുപോയി. പിന്നീട് പൂമുഖത്ത് കൊണ്ടുവന്ന് കിടത്തി. ഒരു തുളസിയിലയിൽ വെള്ളമാക്കി അത് ആ വായിൽ ഇറ്റിച്ചുകൊടുത്ത് കാൽക്കൽ ഞാൻ നമസ്ക്കരിച്ചു. ചിലരൊക്കെ തേങ്ങുന്നുണ്ടായിരുന്നു. അച്ഛന്റെ കണ്ണുകൾ ചുവന്നിരുന്നു. കുറച്ച് കഴിഞ്ഞ് ആരൊക്കെയോ ചേർന്ന് അച്ഛമ്മയെ എടുത്ത് കൊണ്ടുപോയി പുറത്തുള്ള ആംബുലൻസിൽ കയറ്റി. ആംബുലൻസ് അകന്ന് പോകുന്നതും നോക്കി ഞാൻ നിന്നു. എന്നാലും അച്ഛമ്മയെ എങ്ങോട്ടാ എല്ലാരും കൂടി കൊണ്ടുപോയത്? എനിക്കൊന്നും മനസ്സിലായില്ല. 

കുറേ കഴിഞ്ഞ് എല്ലാവരും തിരിച്ചുവന്നു. അച്ഛമ്മ മാത്രം കൂടെയില്ല. അച്ഛമ്മയെ എവിടെ കൊണ്ടുപോയി കളഞ്ഞു എല്ലാവരും എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ മുതിർന്നവരാരും അതിനെ കുറിച്ച് ഒന്നും പറയുന്നുണ്ടായിരുന്നില്ല. എന്റെ മാമനോട് അന്ന് ഞാൻ ചോദിച്ചു, ഈ മരിക്കുക എന്നു പരഞ്ഞാൽ എന്താണെന്ന്. അപ്പോൾ മാമൻ പറഞ്ഞു തന്നു, മരിച്ചാൽ പിന്നെ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ നടക്കാനോ ഒന്നും പറ്റില്ല എന്ന്. അപ്പോൾ നമ്മൾ ആ ശരീരം കൊണ്ടുപോയി കത്തിക്കും എന്ന്. അച്ഛമ്മ കുറേ കാലമായി കിടപ്പിലായിരുന്നത് അപ്പോൾ മരിച്ചതായിരുന്നില്ലേ? എനിക്ക് കാര്യമായൊന്നും മനസ്സിലായില്ല. കുറേ ചോദ്യങ്ങൾ ഉയർന്നു വന്നു. ഒന്നും മിണ്ടാതെ ഞാനിരുന്നു. മാമൻ ഒരു കാര്യം കൂടി പറഞ്ഞു, അച്ഛമ്മ സ്വർഗത്തിൽ പോയതാണെന്ന്.

ഞാൻ ആലോചിച്ചു. എന്താ ഈ സ്വർഗം? സ്വർഗത്തെ കുറിച്ച് ആദ്യമായി എനിക്ക് പറഞ്ഞു തന്നത് അച്ഛമ്മയായിരുന്നു. ഒരിക്കൽ ഞാൻ അച്ഛമ്മയോട് ചോദിച്ചു, അച്ഛമ്മയുടെ അച്ഛനുമമ്മയും എവിടെയാണെന്ന്. അപ്പോൾ അച്ഛമ്മ പറഞ്ഞു, അവർ സ്വർഗത്തിലാണെന്ന്. "എന്നാൽ നമ്മക്ക് ആടെ പോയി ഓരെയൊക്കെ കാണാം?", ഞാൻ നിഷ്കളങ്കമായി ചോദിച്ചു. അപ്പോൾ സ്വർഗ്ഗം വളരെ ദൂരെയാണെന്നും അവിടേക്കെത്താൻ കുറേ സമയം പിടിക്കുമെന്നും അച്ഛമ്മയെനിക്ക് പറഞ്ഞു തന്നു. പാവം അച്ഛമ്മ. ഇത്രേം ദൂരെയായത് കൊണ്ടല്ലേ അച്ഛമ്മയ്ക്ക് അവരെ കാണാൻ പോകാൻ പറ്റാഞ്ഞത് എന്നോർത്ത് എനിക്ക് സങ്കടമായി. അപ്പൊ അച്ഛമ്മ അച്ഛമ്മയുടെ അച്ഛനെയും അമ്മയെയും കാണാൻ പോയതാണല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു. 

പക്ഷെ അന്നെനിക്കറിയാമായിരുന്നില്ല, മരണമെന്നത് ഒരിക്കലും തിരിച്ചുവരാനാവാത്ത യാത്രയാണെന്ന്. അന്ന് രാത്രി മഴ പെയ്തിരുന്നു. നല്ല ഇടിയും മിന്നലും. മഴപെയ്തപ്പോൾ എനിക്ക് സങ്കടമായി. അച്ഛമ്മ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നും ഇനിയൊരിക്കലും എനിക്ക് അച്ഛമ്മയെ കാണാൻ കഴിയില്ലെന്നും എനിക്ക് മനസ്സിലായി. കരച്ചിൽ വന്നു, അതിലേറെ പേടിയും തോന്നി. അച്ഛമ്മ അവിടം മുതൽ ഒരോർമയായി മാറുകയായിരുന്നു. 

അച്ഛമ്മയ്ക്ക് ആരോഗ്യമുണ്ടായിരുന്ന കാലത്ത് ഞങ്ങളുടെ കൂടെ ഇടയ്ക്ക് നിൽക്കാൻ വരും അച്ഛമ്മ. പണ്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വരുന്ന മഹാഭാരതകഥ എല്ലാ ശനിയാഴ്ച്ചയും ഓഫീസിൽ നിന്നും വന്നാൽ അച്ഛൻ അച്ഛമ്മയ്ക്ക് വായിച്ചുകൊടുക്കുമായിരുന്നു. അച്ഛമ്മയ്ക്ക് മധുരം ഭയങ്കര ഇഷ്ടമായിരുന്നു. ഐസ്ക്രീം വാങ്ങിയാൽ അച്ഛമ്മ അത് കഴിക്കുന്നത് കാണാൻ നല്ല രസമായിരുന്നു. കപ്പ് ഐസ്കീമിന്റെ കൂടെ ഒരു സ്പൂൺ കിട്ടില്ലേ? അതിൽ ഐസ്ക്രീമെടുത്ത് അത് വായയുടെ മുകളിലെ ഭാഗത്ത് പിടിപ്പിച്ച് അവിടുന്ന് മെല്ലെ ഇറക്കുകയായിരുന്നു അച്ഛമ്മയുടെ പതിവ്.  

എനിക്ക് സ്വർഗവും നരകവുമൊക്കെ പരിചയപ്പെടുത്തിത്തന്നതും അച്ഛമ്മ തന്നെ. കഥകളൊന്നും പറഞ്ഞു തരാറില്ലെങ്കിലും, അച്ഛമ്മയുടെ ആ വാത്സല്യവും മറ്റും എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു, ഞാനായിരുന്നു മൂത്ത പേരക്കുട്ടി. 

അച്ഛമ്മ മുണ്ടും നേര്യതും ഉടുത്തല്ലാതെ ഞാൻ കണ്ടിട്ടില്ല. അച്ഛച്ഛൻ മരിച്ചതിൽ പിന്നെ അച്ഛമ്മ ഒരിറ്റ് പൊന്ന് ദേഹത്തണിഞ്ഞിട്ടുമില്ല. അധികം സംസാരിക്കാത്ത, വായിക്കാനിഷ്ടപ്പെട്ടിരുന്ന, മക്കൾക്ക് ചുറ്റുമൊരു ലോകമുണ്ടാക്കി അതിനുള്ളിൽ കിടന്നുകറങ്ങിയിരുന്ന ഒരു പാവം സ്ത്രീ. 

സത്യമാണ്, അച്ഛമ്മയെ കുറിച്ച് വളരെ കുറച്ച് ഓർമകളേ എനിക്കുള്ളൂ. പക്ഷെ അച്ഛമ്മയുടെ വിടവാങ്ങലാണെനിക്ക് മരണത്തെ പരിചയപ്പെടുത്തിയത്. അതൊരനിവാര്യതയാണെന്ന് മനസ്സിലാക്കിയപ്പോൾ ആദ്യം ഭയമായിരുന്നു. എല്ലാവരും ഒരു നാൾ മരിക്കുമെന്നും സ്വർഗത്തിലേക്കെത്തുമെന്നും പറഞ്ഞുതന്നതാരായിരുന്നു? ഓർമയില്ല. പക്ഷെ അത് സത്യമാണെങ്കിൽ മരിച്ചു കഴിഞ്ഞ് അച്ഛമ്മയെയും അങ്ങനെ അകന്നുപോയവരെയും വീണ്ടും കാണാനാവുമെന്ന പ്രതീക്ഷയിൽ ഞാൻ കഴിഞ്ഞു. 

മറ്റൊരു ലോകത്ത് നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ കാത്തിരിക്കുന്നുണ്ടാവാം, അല്ലേ? അപ്രതീക്ഷിതമായി വിട പറയുന്നവർ, മൗനമായ് അകന്നു പോയവർ, ഒന്ന് കൺചിമ്മിത്തുറക്കുന്ന നേരം കൊണ്ട് നമ്മെ വിട്ടുപിരിഞ്ഞവർ, ഒക്കെ, ആ ലോകത്ത് നമ്മെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നുണ്ടാവാം ഇപ്പോൾ...


Wednesday 7 August 2013

ഒരു കത്ത്

എന്റെ ..................
ഇന്ന് വീണ്ടും ഞാൻ നിന്നെ കുറിച്ചോർത്തു. ഇനിയൊരിക്കലും ഓർക്കില്ലെന്ന് കരുതിയിരുന്നെങ്കിലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിലും ഇന്ന് അറിയാതെ നിന്നെ വീണ്ടും ഓർത്തുപോയി. നിനക്കറിയാമോ, ഞാനിപ്പോൾ ആരുടെയും മുന്നിൽ പെടാത്ത വിദൂരമായൊരു നഗരത്തിലാണ്. ഇവിടെ എന്നെ അറിയുന്ന ആരുമില്ല. ഞാൻ താമസിക്കുന്ന ഒറ്റമുറി വീട് ഈ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ്. എന്റെ ജനലിലൂടെ നോക്കിയാൽ താഴെയുള്ള തെരുവിലെ കാഴ്ച്ചകളെല്ലാം വ്യക്തമായി കാണാം. റോഡിന് മറുവശത്ത് ഒരു ക്ഷേത്രമുണ്ട്. അവിടെ നിന്നും അതിരാവിലെയുള്ള പ്രാർഥനകൾ കേട്ടുകൊണ്ടാണ് ഞാൻ ഉണരാറ്. ക്ഷേത്രത്തിനു പുറത്തെ ആൽച്ചുവട്ടിലിരുന്ന് ഒരു വൃദ്ധൻ എന്നും പാട്ടുപാടും. നിനക്കിഷ്ടപ്പെട്ട ഹിന്ദുസ്താനി സംഗീതം തന്നെ. അയാൾ ഒരു അന്ധനാണ്. എന്നാലും ആ കണ്ണുകൾക്കെന്തൊരു തിളക്കമാണെന്നോ! ഒന്നും കാണുന്നില്ലെന്ന് വിശ്വസിക്കാൻ പ്രയാസം. ഇന്ന് ഞാൻ നിന്നെ ഓർത്തെന്നു പറഞ്ഞല്ലോ. അതെന്താണെന്ന് നിനക്കറിയാമോ? ഇന്നിവിടെ മഴ പെയ്തിരുന്നു. മഴയിൽ കുതിർന്നുവെങ്കിലും ആ വൃദ്ധൻ പാട്ട് നിർത്തിയതേ ഇല്ല. ഞാൻ നമ്മുടെ പഴയകാലം ഓർത്തുപോയി. ടൗൺഹാളിൽ നടന്ന ഗസൽ സന്ധ്യ കഴിഞ്ഞ് നമ്മൾ മടങ്ങിയപ്പോൾ അപ്രതീക്ഷിതമായി മഴ പെയ്തത് നീ ഓർക്കുന്നുണ്ടോ? അന്ന് കൈകൾ ചേർത്തുപിടിച്ച് നമ്മൾ ആ റോഡിലൂടെ കുറേ നടന്നിരുന്നു. ദൂരെ ശക്തമായലയടിക്കുന്ന തിരമാലകളുടെ ശബ്ദത്തിന് കാതോർത്തുകൊണ്ട്, കടൽക്കാറ്റും കൊണ്ട് നമ്മളന്ന് എത്ര നേരമാണ് നടന്നത്... എന്തൊക്കെ സ്വപ്നങ്ങളാണ് നമ്മൾ കണ്ടത്, നമ്മൾ കൈമാറിയ മനസ്സിനിത്രപോലും വിലയില്ലാതായോ? എനിക്ക് നിന്നെയൊന്ന് കാണാൻ, നിന്നിലേക്കെത്തിച്ചേരാൻ, വല്ലാതെ കൊതി തോന്നുന്നു. പക്ഷെ നിവൃത്തിയില്ലല്ലോ. എന്റെ സീമന്തരേഖയിപ്പോൾ ശൂന്യമാണ്. നെറ്റിലും. അവിടെ വർണ്ണങ്ങൾ കൊണ്ട് വിസ്മയം തീർക്കാറില്ല ഞാനിപ്പോൾ. കടും നിറത്തിലുള്ള വസ്ത്രങ്ങളണിയാറില്ല. നീ കാണാനില്ലാതെ എന്തിനാണവയെല്ലാം? നീ കരുതുന്നുണ്ടാവും, അത്യാവശ്യമായി പറയേണ്ട ഒരു കാര്യം ഞാൻ പറഞ്ഞില്ലല്ലോ എന്ന്. ശരിയാണ്. പറയാം. നമ്മുടെ മകനിപ്പോൾ പിച്ചവെച്ച് നടക്കാനൊക്കെ തുടങ്ങിയിരിക്കുന്നു. അവനും നിന്നെ പോലെ തന്നെയാണ്. പാട്ട് കേട്ടാലേ ഉറങ്ങൂ. അവന്റെ കൊഞ്ചലുകളും കളിചിരികളും മറ്റും ഇല്ലായിരുന്നെങ്കിൽ ഞാൻ എന്നേ നിന്റെയടുത്തേക്കോടിയെത്തിയേനെ. പറയുന്നതൊന്നും വ്യക്തമല്ലെങ്കിലും അവൻ സംസാരപ്രിയനാണ്, നിന്നെ പോലെ തന്നെ. നീ ഈ ജീവിതത്തിൽ എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണവൻ. അവനെ നിനക്ക് ഒരുപാടിഷ്ടമാണെന്നും അവനെ ഒന്നെടുക്കാനും ഒരുമ്മ കൊടുക്കാനും ഒക്കെ നീ വല്ലാതെ കൊതിക്കുന്നുണ്ടെന്നെനിക്കറിയാം. പക്ഷെ എന്ത് ചെയ്യാം... നീ വിഷമിക്കണ്ട. ഞാനവനെ പൊന്നുപോലെ നോക്കുന്നുണ്ട്. മേഘങ്ങൾക്കിടയിലെ കൊട്ടാരത്തിൽ നിനക്ക് സുഖമാണോ? ഞങ്ങളില്ലാത്തത് കൊണ്ട് നീ അധികം സന്തോഷിച്ചൊന്നുമായിരിക്കില്ല ഇരിക്കുന്നതെന്നെനിക്കറിയാം. പക്ഷെ നീ അവിടുന്ന് ഞങ്ങളെ നോക്കുന്നത് ഞാൻ അറിയുന്നുണ്ട്. അങ്ങകലെ ഞങ്ങളെ നോക്കി കൺചിമ്മുന്നൊരു പൊൻതാരകമാണല്ലോ നീയിന്ന്. അച്ഛനുമമ്മയ്ക്കും എല്ലാം അവിടെ സുഖമല്ലേ? എന്നാലും നിങ്ങളെല്ലാവരും അവിടേക്ക് ഒന്നിച്ച് പോയത് ശരിയായില്ല കേട്ടോ. മനപ്പൂർവമല്ലെന്നെനിക്കറിയാം. എന്റെയരികിൽ വരുന്ന വഴി നിങ്ങൾ അങ്ങോട്ട് പോകേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നിങ്ങളെല്ലാം പോയതിൽ പിന്നെ കുറേ നാൾ എല്ലാവരും സഹതാപവുമായി വന്നിരുന്നു. പിന്നെ അവർക്ക് മടുത്തപ്പോൾ പിന്നെ ശപിക്കപ്പെട്ടവളെന്ന വിളിയായി, കുത്തുവാക്കുകളായി. അന്നൊക്കെ നമ്മുടെ മകന്റെ കളിയും ചിരിയുമായിരുന്നു എന്നെ പിടിച്ച് നിർത്തിയിരുന്നത്. പലപ്പോളും ആലോചിച്ചു, നിന്റെയടുത്തേക്ക് വരണമെന്ന്. പക്ഷെ നമ്മുടെ മകൻ, അവനെ തനിച്ചാക്കാൻ എനിക്ക് വയ്യ. അത് കൊണ്ട് നീ അവിടെ കാത്തിരിക്കൂ. ഇവനൊരുകൂട്ട് കിട്ടും വരെയെങ്കിലും. എന്നിട്ട് ഞാൻ വരാം, നിന്റെയടുത്തേക്ക്.
സ്നേഹത്തോടെ
നിന്റെ സ്വന്തം
..................................

Friday 2 August 2013

ചില പാതിരാ ചിന്തകൾ

ഇപ്പോൾ സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു. എനിക്ക് ചുറ്റുമുള്ളവർ ഉറക്കത്തിലാണ്. ഞാൻ ഈ ജനലരികിൽ മേഘങ്ങൾ മൂടിയ ആകാശവും നോക്കി ഇരിക്കുന്നു. മറ്റൊന്നിനുമല്ല, എന്നുമെന്റെ ജനലിനു പുറത്ത് ഉദിക്കാറുള്ള ചന്ദ്രനെ ഇന്ന് കണ്ടില്ല. ഇന്നലെ കണ്ണുനട്ട് കാത്തിരുന്ന് ഒടുവിലവൻ എത്തിയത് രാത്രി രണ്ടുമണിയോടടുക്കുമ്പോളാണ്. നക്ഷത്രങ്ങളെ മറയ്ക്കുന്ന മേഘങ്ങൾക്കറിയില്ലല്ലോ അവർ എന്നോ മണ്മറഞ്ഞുപോയ പൂർവികരാണെന്ന്. അവയൊന്ന് നീങ്ങിയിരുന്നെങ്കിലെന്ന് ആശിച്ചു പോയി. ഉറക്കം വരാത്ത രാത്രികളിൽ എനിക്ക് കൂട്ടിരിക്കാനും തലമുറകളുടെ കഥ പറഞ്ഞു തരാനും എന്നുമീ നക്ഷത്രങ്ങളവിടെയുണ്ടായിരുന്നു. ഞാനിപ്പോളും ആകാശം നോക്കി കിടപ്പാണ്. ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലായത് കൊണ്ടാണിങ്ങനെ ധൈര്യമായി ഈ ജനൽ ഞാൻ തുറന്നിടുന്നത്. അല്ലായിരുന്നെങ്കിൽ ഈ പ്രകൃതിക്കു നേരെ എന്റെ വാതിലും ജനലും എന്നും അടഞ്ഞു തന്നെ കിടന്നേനെ. കൊട്ടിയടച്ച മനസ്സ് പോലെ...

സമയം കുറേ ആയി. പക്ഷെ ചന്ദ്രനുദിക്കാൻ നേരമായില്ല. ചന്ദ്രനെ കണ്ട് വേണമുറങ്ങാൻ. അതിനിനിയും ഒരുപാട് സമയമുണ്ട്. അത് വരെ ഞാൻ എന്നത്തെയും പോലെ ഓർമകളിൽ മുങ്ങിത്താഴട്ടെ. എന്നും അങ്ങനെയാണ്. ഓർമകളിൽ മുങ്ങിത്താണ് ശ്വാസം മുട്ടി മരിക്കാറാവുമ്പോളാവും ചന്ദ്രൻ വന്ന് കൈപിടിച്ചുയർത്തുക. ഇന്നലെ രാത്രി ചന്ദ്രൻ വന്നത് മങ്ങിയ മഞ്ഞനിറമുള്ള കുപ്പായമിട്ട് ഒരു തേങ്ങാപ്പൂളിന്റെ രൂപത്തിലാണ്. അവന് നേരിയ തിളക്കമുണ്ടായിരുന്നു. ഇന്നലെ അവനെ കണ്ടപ്പോൾ ഓർമ വന്നതൊരു പാതിരായാത്രയായിരുന്നു. ജീവൻ വെടിഞ്ഞ ഒരു ശരീരത്തിന് കൂട്ടായി ഏകദേശം അതേ സമയത്ത് നടത്തിയ ഒരു യാത്ര. അന്ന് വഴിയിൽ ചെറുതായി മഴ പൊടിഞ്ഞിരുന്നു. അന്ന് മരങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനത്തെ പിന്തുടർന്നു വന്ന ചന്ദ്രനെ ഇലകൾക്കിടയിലൂടെ നോക്കി നിന്നിരുന്നു ഞാൻ. പിന്നെ എപ്പോഴൊക്കെയോ ഇങ്ങനെ ചില രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ജനലിനു പുറത്ത് എനിക്ക് കൂട്ടിരിക്കാൻ ചന്ദ്രനുണ്ടാകുമായിരുന്നു. കുട്ടിക്കാലത്ത് എന്റെ വിചാരം ഈ ചന്ദ്രന് ഭയങ്കര പ്രായമുണ്ടെന്നായിരുന്നു. അത് കൊണ്ട് ഞാനവനെ അമ്പിളിമാമനെന്ന് വിളിച്ചു. ഇന്ന്, ഞാൻ വൃദ്ധയായി. അത് കൊണ്ട് എനിക്കവനെ ധൈര്യമായി പേര് വിളിക്കാം. അവൻ നിത്യയൗവ്വനത്തിന്റെ സ്വാതന്ത്ര്യമനുഭവിക്കുമ്പോൾ ഞാൻ ദിവസം കഴിയും തോറും വാർദ്ധക്ക്യത്തിന്റെ പിടിയിലമർന്നുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങളിപ്പോൾ സമപ്രായക്കാരായി. ഇനി എന്റെ ശരീരം മണ്ണിലേക്ക് മടങ്ങും. അപ്പോളും അവൻ അവിടെ തന്നെ ഇരിക്കുന്നുണ്ടാവും. 

ഇന്നെന്തോ എനിക്ക് മോനൂട്ടിയെ ഓർമ വന്നു. മോനൂട്ടി ഹരിയാണക്കാരിയാണ്. എന്നേക്കാൾ ഏഴോ എട്ടോ വയസ്സിനിളയത്. ആദ്യമായി ഞാനവളെ കാണുന്നത് ചെന്നൈയിൽ വെച്ചാണ്. അന്നവൾക്ക് മൂന്ന് വയസ്സാവുന്നേ ഉള്ളൂ.  ഞാനന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ കൂടെയായിരുന്നു അവളെപ്പോളും. ഒന്നിച്ച് കളിക്കും, പഠിക്കും, സ്കൂളിൽ പോകുന്നതും വരുന്നതും വരെ ഒരുമിച്ച്. ക്വാർട്ടേർസുകൾക്കിടയിലൂടെ ഞങ്ങൾ ഓടിക്കളിക്കും, ഒളിച്ച് കളിക്കും, നാരങ്ങാപ്പാലും അക്കുത്തിക്കുവും എല്ലാം കളിക്കും. സന്തോഷകരമായ നാല് വർഷങ്ങൾ. ആ വർഷങ്ങൾക്ക് തിളക്കം കൂട്ടിയതെന്റെ മോനൂട്ടിയായിരുന്നു. എങ്കിലും മോനൂട്ടിയെ ഓർക്കുമ്പോൾ ഇന്നുമെന്റെയുള്ളിലെവിടെയോ ഒരു വേദന തളം കെട്ടി നിൽക്കുന്നു. 

ഒരു ദിവസം മോനൂട്ടിയും ഞാനും ഓടിക്കളിക്കുകയായിരുന്നു. അവൾ എന്നെ പിടിക്കാൻ വേണ്ടി ഓടി വന്നു. ഞാനൊരു വാതിലിനു പിന്നിലേക്ക് പെട്ടന്ന് തിരിഞ്ഞു. എന്റെ പിന്നാലെ ഓടി വന്ന മോനൂട്ടി അവിടെയുണ്ടായിരുന്ന ചവിട്ടിയിൽ കാൽ തടഞ്ഞ് വാതിലിന്റെ മൂലയ്ക്ക് പോയി തലയിടിച്ച് വീണു. വാതിലിനു ചുവട്ടിൽ ഒരു ആണി പുറത്തേക്ക് തള്ളിയ നിലയിൽ കിടപ്പുണ്ടായിരുന്നു. അതിലാണവളുടെ തലയിടിച്ചത്. ആ മുറിവ് തുന്നിക്കെട്ടിയാണ് നേരെയാക്കിയത്. അമ്മ എപ്പോളുമെന്നോട് പറയുമായിരുന്നു, ആ വഴിക്ക് ഓടി കളിക്കണ്ട എന്ന്. പക്ഷെ ഞാൻ കേട്ടില്ല. അന്ന് അമ്മ പറഞ്ഞതനുസരിച്ചിരുന്നെങ്കിൽ എന്റെ മോനൂട്ടിക്ക് ഒന്നും പറ്റില്ലായിരുന്നു. തലയിലെ മുറിവുണങ്ങി അടുത്ത ദിവസം തന്നെ അവളെ എന്റെ കൂടെ കളിക്കാനയച്ചത് അവളുടെ അമ്മ തന്നെയായിരുന്നു. 

പിന്നീട് ഞങ്ങൾ ചെന്നൈ വിട്ട് നാട്ടിലേക്ക് വന്നു, മോനൂട്ടിയും അവളുടെ അച്ഛനുമമ്മയും അവരുടെ നാട്ടിലേക്കും പോയി. വല്ലപ്പോളും വരുന്ന ഫോൺകോളുകളിലൂടെയും കത്തുകളിലൂടെയും ഞങ്ങളുടെ സൗഹൃദം അങ്ങനെ വളർന്നു വന്നു. അവൾക്കൊരനുജനുണ്ടായതറിഞ്ഞ് ഞങ്ങൾ ഒരിക്കൽ അങ്ങ് ഹരിയാണയിലെ കർണാൽ എന്ന സ്ഥലത്ത് അവരെ കാണാൻ പോയി, മോനൂട്ടിക്കും വാവയ്ക്കും പുതിയ ഉടുപ്പൊക്കെ വാങ്ങിച്ച്... അന്നവിടെ ചെന്നപ്പോൾ മനസ്സിലായി, നാല് വർഷം കഴിഞ്ഞിട്ടും മോനൂട്ടി ഞങ്ങളെയാരെയും മറന്നിട്ടില്ലെന്ന്. അന്ന് ഒത്തിരി സന്തോഷം തോന്നി. ഞങ്ങൾ അവരുടെ വീട്ടിൽ ഒരു ദിവസം താമസിച്ചു. വൈകുന്നേരം പുറത്ത് പോകാൻ ഒരുങ്ങുമ്പോൾ മോനൂട്ടിയുടെ മുടി ഞാൻ  തന്നെയാണ് കെട്ടിക്കൊടുത്തത്. അപ്പോൾ കണ്ടു, പണ്ട് വീണതിന്റെ പാട്. എന്റെ ശബ്ദം പുറത്ത് വന്നില്ല. ഉള്ളിലെന്തോ വലിഞ്ഞു മുറുകുന്നത് പോലെ...

കുറ്റബോധമങ്ങനെയാണ്. അർബുദം പോലെ അത് നമ്മെ കാർന്നു തിന്നും. ഉള്ളിൽ കിടന്ന് വേദന തീറ്റിക്കും, അവസാന ശ്വാസം വരെ. ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് ലഭിച്ചാലും മനസാക്ഷി മാപ്പ് നൽകാത്തിടത്തോളം ആ നോവ് ഉള്ളിൽ എവിടെയോ നിന്ന് ഇടയ്ക്കിടെ കുത്തിനോവിക്കും...

അങ്ങനെ അറിഞ്ഞോ അറിയാതെയോ എത്ര പേരെ വേദനിപ്പിച്ചിട്ടുണ്ടാവാം. അറിയില്ല. മാപ്പ് ചോദിക്കാനാവണമെങ്കിൽ ആദ്യം അതിനുള അർഹത നേടണം. ചോദിക്കാതെ മാപ്പ് നൽകിയവർ എത്രയോ പേർ. അവരെ ഇനിയെങ്കിലും നോവിക്കാതിരിക്കാൻ കഴിയട്ടെ. ശപിച്ചുകൊണ്ടീ ജീവിതത്തിൽ നിന്നുമിറങ്ങിപ്പോയവർക്ക് നന്മയുണ്ടാവട്ടെ. ശപിക്കാനും അനുഗ്രഹിക്കാനും ഞാനാര്? ഒരാഗ്രഹം മാത്രമുണ്ടിനി ബാക്കി. എന്നിൽ നിന്നും ആരിലും നോവ് പടരാതിരിക്കണം, ആരുടെയും കണ്ണുനീരിന് ഞാൻ കാരണമല്ലാതിരിക്കണം. ഉള്ള് ചുരണ്ടിയെടുക്കുന്ന വേദനകൾ തിന്നാൻ ഇനി എനിക്ക് വയ്യ...

ആകാശമിപ്പോളും ശൂന്യം. അല്ല, സത്യത്തിലവിടം ശൂന്യമല്ല. ഈ കണ്ണുകളിൽ ആ കാഴ്ച്ചകളൊന്നും ഞാൻ കാണുന്നില്ലെന്ന് മാത്രം. പലപ്പോളും ജീവിതവും ഇത് പോലെ തന്നെയാണല്ലേ? നാം കണ്ടില്ലെന്ന ഒറ്റ കാരണത്താൽ പലതുമവിടെ ഇല്ലെന്ന് കരുതും നമ്മൾ. അങ്ങനെ കാണാത്ത കാഴ്ച്ചകളുടെ കൂട്ടത്തിൽ ചിലപ്പോൾ ചില വ്യക്തികളാവാം, ചില ചിന്തകളുടെ ആവിഷ്ക്കാരമാവാം, പുതിയ ഭാവങ്ങളാവാം. ചില കാഴ്ച്ചകൾ സൗകര്യപൂർവ്വം നാം മറക്കുന്നു, കാണാതിരിക്കുന്നു, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു. അതും ഒരു തരത്തിൽ പറഞ്ഞാൽ വേദനയാണ്. കാണേണ്ടെന്ന് വയ്ക്കുന്നവരുടെയും ഒരിക്കലുമാരുടെയും കാഴ്ച്ചയിൽ പെടാത്തവരുടെയും... ഞാനും ഈ കണ്ണുകൾ മൂടിക്കെട്ടിയിരിക്കാം, ആരെയും കണ്ടില്ലെന്ന് നടിച്ചിരിക്കാം, പലപ്പോളും ആരാലും കാണപ്പെടാതെ ഇങ്ങനെ കഴിഞ്ഞുകൂടിയിരിക്കാം. ആരാലും കാണപ്പെടാതെ ജീവിക്കുക എന്നത് വല്ലാത്തൊരനുഭവമാണ്. നമുക്കെല്ലാം കാണാം, എന്നാൽ നമ്മളെ ആരും കാണുന്നില്ല എന്നത് പോലെയാണത്. ഒരു തരത്തിൽ പറഞ്ഞാൽ, ശരീരമുപേക്ഷിച്ച് ആത്മാവ് ഇവിടെ തന്നെ കറങ്ങുന്നത് പോലെ. ആദ്യമതൊന്നും മനസ്സിലാവാതെ വിഡ്ഢികളായി നമ്മളിരിക്കും. പിന്നെ അതുക്കെ ഒറ്റയ്ക്കാകുന്നതിന്റെ വേദനയറിയും. ഏകാന്തത നമ്മെ കാർന്നു തിന്നും. അപ്പോൾ അഭയം തേടാൻ അത്യാവശ്യമായി ഒരിടം വേണമെന്ന് കരുതി എത്തിപ്പെടുന്നതൊടുവിൽ അപകടത്തിലേക്കാവും. അല്ലെങ്കിലും തനിച്ചാകുന്നവരെ അപകടപ്പെടുത്താൻ എളുപ്പമാണല്ലോ... 

തനിച്ചാകുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ഓർത്തതെന്റെ കുട്ടിക്കാലത്തെ കുറിച്ചാണ്. നഗരത്തിലെ വീട്ടിൽ തനിച്ചായിരുന്നു ഞാനന്ന്. അന്നായിരുന്നു ഒറ്റയ്ക്കായിപ്പോകുന്നതിന്റെ വേദന ആദ്യമായറിയുന്നത്. ആ ഏകാന്തതയെന്നെ ഭ്രാന്തിയാക്കുമായിരുന്നു, അന്ന് കുറേ കൂട്ടുകാരെ  കിട്ടിയില്ലായിരുന്നുവെങ്കിൽ. ആരൊക്കെയായിരുന്നു എന്റെ കൂട്ടുകാരെന്നറിയാമോ? വേണ്ട. പറഞ്ഞാൽ നിങ്ങളൊക്കെ ചിരിക്കും. അല്ലെങ്കിൽ വേണ്ട. ഞാൻ പറയാം, പക്ഷെ ആരോടും പറയല്ലേ... അന്ന് എന്റെ കൂട്ടുകാർ കപീഷും മാജിക്ക് മാലുവും മായാവിയും സൂത്രനും ശേരുവും സൈലന്റ് വാലനും നമ്പോലനും നസിറുദ്ദീൻ ഹോജയുമൊക്കെയായിരുന്നു. വീട്ടിനടുത്തുള്ള വായനാശാലയിൽ വന്നിരുന്ന എല്ലാ ബാലപ്രസിദ്ധീകരണങ്ങളും ഞാനന്ന് വായിച്ചിരുന്നു. അതും പോരാഞ്ഞ് അവിടുത്തെ ബാലസാഹിത്യങ്ങളൊക്കെ തപ്പിപ്പിടിച്ച് അതിലെ കഥാപാത്രങ്ങളുമായി ഞാൻ കൂട്ടുകൂടി നടന്നു. അങ്ങനെ എനിക്ക് എണ്ണിയാലൊടുങ്ങാത്ത കൂട്ടുകാരുണ്ടായി. എന്നോട് ഒരിക്കലും തല്ല് കൂടാത്ത, എന്റെ സ്വപ്നങ്ങളിൽ വന്ന് എന്നോട് കിന്നാരം പറഞ്ഞിരുന്ന എന്റെ കൂട്ടുകാർ...

ഏകാന്തതയെ കുറിച്ചൊരിക്കൽ വല്ലാതെ വാചാലയായപ്പോൾ ഒരു പഴയ സുഹൃത്ത് പറഞ്ഞു തന്നു, അതല്ല ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന്. ഒരു നേരത്തെ ആഹാരം പോലുമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ, തലചായ്ക്കാനൊരിടമില്ലാതെ കഴിയുന്ന എത്രയോ പേരുണ്ടീ ലോകത്ത്. ശരിയാണ്. മറ്റുള്ളവരുടെ വലിയ ദുഃഖങ്ങൾക്ക് മുന്നിൽ എന്റെ കൊച്ചു കൊച്ചു സങ്കടങ്ങൾ ഒന്നുമല്ല. ആ സുഹൃത്തിന്റെ വാക്കുകളാണ് കുറച്ചുകൂടി വിശാലമായ കണ്ണുകളിലൂടെ ഈ ലോകത്തെ നോക്കിക്കാണാൻ പ്രചോദനമായത്. 

സമയമിപ്പോൾ ഒരുപാട് വൈകി. സൂര്യനുദിക്കാനിനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ഓരോന്ന് ചിന്തിച്ചും പറഞ്ഞും നേരം പോയതറിഞ്ഞില്ല. ചന്ദ്രനെ ഇത് വരെ മേഘങ്ങൾ കാണിക്കാൻ കൂട്ടാക്കിയില്ല. എങ്കിലും അവനവിടെയുണ്ടെന്നെനിക്കറിയാം. എന്താകുമെന്നറിയാത്ത നാളെയെ കുറിച്ച് ഞാനെന്ത് പറയും? അറിയില്ല. എന്റെ ചുറ്റുമുള്ളവർ ഉറക്കത്തിൽ ശ്വാസം കഴിക്കുന്നതിന്റെ താളമെനിക്ക് കേൾക്കാം. ഉറക്കത്തിൽ ചിലപ്പോൾ അവർ സ്വപ്നങ്ങൾ കാണുന്നുണ്ടാവണം. 

ഇന്നത്തെ തെറ്റുകൾ നാളെ ആവർത്തിക്കാതിരിക്കട്ടെ...
ഇന്നിന്റെ ഒറ്റപ്പെടൽ നാളേയ്ക്കലിഞ്ഞില്ലാതാവട്ടെ...
നിദ്രാദേവി കനിയുമെങ്കിലീ കണ്ണുകളടച്ചൊന്നുറങ്ങട്ടെ...

Thursday 27 June 2013

പരീക്ഷാഹാളിലിരുന്ന് എഴുതിയത്...

ഓരോ നെടുവീർപ്പിനും ഓരോ കഥ പറയാനുണ്ട് - 
തോൽവിയുടെ, നഷ്ടപ്പെടലിന്റെ, വേർപാടിന്റെ... 
ഓരോ ശ്വാസത്തിനും പറയാനുണ്ട് ഓരോ കഥകൾ... 
സഹനത്തിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ, ജീവിതത്തിന്റെ...

പൊട്ടി

പൊട്ടി പിടിപെട്ട് അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിച്ചു. 
കൊടും ചൂടിൽ ഒരു പകൽ നീണ്ട യാത്ര. 
വീട്ടിലെത്തുമ്പോൾ രാത്രിയായിരുന്നു. 
പഴയ മുറിയുടെ നാല് ചുവരുകൾ എന്റെ ഏകാന്ത കാരാഗ്രഹ വാസത്തിനുള്ള ഇടമായി മാറി. 
ഒന്നും ചെയ്യാനാവാതെ കിടന്നു. 
ശരീരത്തിൽ പൊങ്ങി വരുന്ന കുമിളകളിൽ പഴുപ്പ് നിറഞ്ഞിരുന്നു. 
വസ്ത്രങ്ങൾ അഴിച്ചു വെച്ച് മുറിയിലെ ചുവരലമാരയിൽ ഘടിപ്പിച്ച ആ വലിയ കണ്ണാടിയിൽ പൂർണ നഗ്നമായ ശരീരം നോക്കി ഒരു നിമിഷം നിന്നു.
ചുവന്ന് തുടുത്ത് നില്ക്കുന്നകുമിളകൾ ശരീരമാകെ നിറഞ്ഞിരിക്കുന്നു.
വികൃതമായ സ്വന്തം മുഖം കണ്ട് അറപ്പ് തോന്നി മുഖം തിരിച്ചു. വിയർപ്പിന്റെ അസഹനീയമായ ഗന്ധമുണ്ടായിരുന്നു ശരീരത്തിന്.
യാത്രയിലുടനീളം ശരീരത്തിൽ പറ്റിപ്പിടിച്ച അഴുക്കും കരുവാളിപ്പും ശരീരത്തിന്റെ വൈരൂപ്യം കൂട്ടിയത് പോലെ.
സ്ത്രീശരീരത്തിന്റെ തുടുപ്പും മുഴുപ്പുമെല്ലാം ഒന്നിച്ചു ശാപമായത് പോലെ..
എങ്ങോട്ട് തിരിഞ്ഞാലും അമർന്നുടഞ്ഞു പഴുപ്പ് പുറത്തേക്ക് തള്ളുന്ന കുമിളകൾ ഇരിക്കാനും കിടക്കാനും സമ്മതിക്കാതെ വേദന തീറ്റിച്ചു.
പലതും പൊട്ടി, പാടുകൾ ബാക്കി വെച്ചു.
വൈരൂപ്യത്തിന്റെ കഥ പറയാനെന്ന പോലെ ആ വ്രണപ്പാടുകൾ ശരീരത്തിൽ ബാക്കി വെച്ച് രോഗം ദൂരെയെങ്ങോ മാഞ്ഞു..

പ്രണയനൊമ്പരം...

ഇടിമുഴക്കത്തെ വെല്ലാനെന്ന പോലെ ഭീകരമായി മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയമേ, 
നിന്നിൽ നിന്നും എല്ലാം സംഹരിക്കുവാനെന്ന പോലെ എന്തിനീ അഗ്നി? 
നഷ്ടപ്പെട്ട പ്രണയത്തിന്റെ വേദന തിന്നാൻ മാത്രം എന്ത് പാപമാണ് ഞാൻ ചെയ്തത്? 
നിന്റെ പ്രണയത്തിൽ മുങ്ങിത്താഴ്ന്ന് ശ്വാസം മുട്ടി ജീവിച്ചതോ? 
പ്രണയമേ, നിന്റെ വിചിത്രമായ സ്വഭാവം എന്നെ ഭയപ്പെടുത്തുന്നു. 
ഏതാനും നിമിഷത്തിലെ സന്തോഷങ്ങൾ കാണിച്ചു മയക്കിയെടുത്ത് ഒടുവിൽ ഏകാന്തതയുടെ അപാരഗർത്തത്തിലെ അന്ധകാരത്തിലേക്ക് നീ തള്ളിയിടുന്നു. 
അവിടെ കൂട്ടിന് കണ്ണുനീരിന്റെ കയ്പ്പ് മാത്രം. 
പകലിന്റെ കണ്ണ് മയക്കുന്ന കാഴ്ച്ചകളിലും രാവിന്റെ ഭീകരമായ ഇരുട്ടിലും നിന്റെ മുഖം മാത്രം. 
നിന്റെ ഓർമ്മകൾ മാത്രം. 
അതിൽ മുങ്ങി വീണ്ടും ശ്വാസം മുട്ടാൻ തുടങ്ങിയിരിക്കുന്നു. 
പ്രണയമേ, നീ എന്നെ വെറുതെ വിടൂ...

കോഴിക്കോട്

എന്റെ നാട്...
നാടെന്ന് വെച്ചാൽ നമ്മുടെ സ്വന്തം കോഴിക്കോട്.
മധുരം മണക്കുന്ന തെരുവുകളും 
ഉരുക്കളും 
നാടകങ്ങളും 
ഗസൽ മഴ പെയ്യുന്ന സന്ധ്യകളും 
സ്നേഹം നിറഞ്ഞ മനുഷ്യരും ഉള്ള 
നമ്മുടെ സ്വന്തം കോഴിക്കോട്...
ഇവിടുത്തെ പുലരികൾക്ക് ബാങ്കിന്റെ പുണ്യമാണ്...
ഉച്ചകൾക്ക് ചൂട് ബിരിയാണിയുടെ മനം മയക്കുന്ന ഗന്ധമാണ്...
വൈകുന്നേരങ്ങൾക്ക് സുലൈമാനിയുടെ ഉഷാറാണ്...
രാവുകൾക്ക് മാപ്പിളപ്പാട്ടിന്റെ പതിഞ്ഞ താളമാണ്...
ഞാൻ സത്യം വിളിച്ചു പറഞ്ഞു.
അവർ എന്നെ കല്ലെറിഞ്ഞു.
പാപം ചെയ്തവരും ചെയ്യാത്തവരും 
സത്യമറിയാവുന്നവരും അറിയാത്തവരും 
എന്നെ പുച്ഛിച്ചു.
എന്റെ സ്വപ്നങ്ങളെ അവർ 
മഴവെള്ളപ്പാച്ചിലിൽ തള്ളിയിട്ടു.
എന്റെ ശരീരത്തിൽ നിന്നുമൊഴുകുന്ന 
ചുടുരക്തം കുടിച്ചവർ ആർത്തു ചിരിച്ചു.
രക്തം വാർന്നൊഴുകി മരിച്ചത് 
എന്റെ ശരീരം മാത്രമാണെന്നറിയാതെ
അവർ സുഖമായുറങ്ങി...

പ്രണയനൂലുകൾ

അവൻ വന്നു...
മഴ.........
വീണ്ടുമൊരു ഭ്രാന്തിയെ പോലെ ഈ മഴ മുഴുവൻ ഞാൻ നിന്ന് കൊണ്ടു...
ടെറസ്സിൽ നിന്നും...
ആരുടേയും കണ്ണിൽ പെടാതെ...
അങ്ങനെ...
പ്രണയം ഒരു ഭ്രാന്ത് തന്നെയാണല്ലേ...
ആഘോഷവും...
മേഘങ്ങൾ മാനം മൂടി നിൽക്കുന്നത് കണ്ട് ഈ ജനലരികിൽ ഞാൻ ഇരിക്കുകയാണ്..
ദേഹത്തു വീണ മഴത്തുള്ളികളെ ഉണക്കിയെടുക്കുന്നത് കാറ്റിന്റെ കൈകളാണ്...
പക്ഷെ ഞാൻ കാത്തിരിക്കുന്നു...
അവന്റെ വരവിനായി...
വീണ്ടുമാ പ്രണയമഴ നനയാൻ...
മഴ പെയ്യട്ടെ വീണ്ടും...
ഉയർന്നു വരുന്ന മണ്ണിന്റെ ഗന്ധമാണ് മഴയ്ക്കിപ്പോൾ...
പുതുമഴയുടെ സുഗന്ധം...
ആഞ്ഞടിക്കാൻ പോകുന്ന ഒരു കൊടുങ്കാറ്റിന്റെ സൂചനയാണീ മഴയെന്നറിഞ്ഞിട്ടും...
അവനെ സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല...
മെല്ലെ തലോടുന്ന കാറ്റ് അവന്റെ കൈകളാണോ? 
നൃത്തമാടുന്ന മരച്ചില്ലകളും പാട്ട് പാടുന്ന കിളികളുമൊക്കെയാണീ പ്രണയത്തിന് സംഗീതം പകരുന്നത്...
ഇപ്പോൾ പ്രകൃതി നിശ്ചലയാണ്... അവളുടെ കണ്ണുനീരായ് പെയ്യുന്ന മഴയെ പ്രണയിക്കുന്ന ഞാനെത്ര ക്രൂരയാണ്..
എങ്കിലും കഴിയുന്നില്ല, അവനെ സ്നേഹിക്കാതിരിക്കാൻ..
ദുരന്തം വഹിച്ചിട്ടും സംഹാരതാണ്ഡവമാടി നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയിട്ടും അവനെ എന്തിന് ഞാനിങ്ങനെ സ്നേഹിക്കുന്നു?
എന്റെ കൈകളിലിപ്പോൾ മൈലാഞ്ചിമണമാണ്...
അവൻ വരുമെന്ന് തോന്നിയത് കൊണ്ടണിഞ്ഞ മൈലാഞ്ചി...
അവൻ വരുമെന്നറിഞ്ഞണിഞ്ഞ കുപ്പിവളകൾ... 
കണ്ണുകളിലെ കണ്മഷി...
നെറ്റിയിലെ പൊട്ട്...
ഒക്കെ അവന് വേണ്ടി...
കോടാനുകോടി നക്ഷത്രങ്ങളേയും പ്രണയിച്ച് കടന്നു വരുന്ന ചന്ദ്രന്റെ കുസൃതികൾ കാണാൻ നിൽക്കാതെ നാണിച്ച് കടലിലൊളിച്ചു സൂര്യൻ...
പക്ഷെ ഇന്ന് ലോകത്തിന്റെ കണ്ണുകളിൽ നിന്നും ചന്ദ്രനും സഖിമാരും മറഞ്ഞിരിക്കുകയാണ്... മേഘപ്പുതപ്പിനുള്ളിൽ...
നാളെ ഒരുപക്ഷെ അവന്റെ കൈകളാവുന്ന ഈ കാറ്റ് ഇവിടം ചുഴറ്റിയെറിഞ്ഞേക്കാം... കടൽത്തിരകളെ ആകാശത്തോളമുയർത്തിയേക്കാം... മരങ്ങൾ പിഴുതെറിഞ്ഞേക്കാം... അവനായി സംഗീതമാലപിച്ച കിളികളുടെ കൂടുകൾ തകർത്തേക്കാം...
എങ്കിലും ഇപ്പോൾ തോന്നുന്നു... ആ കൈകളെന്നെ വരിഞ്ഞുമുറുക്കട്ടെ.. ആ കൈകളിൽ കിടന്ന് തന്നെ മറ്റൊരു ലോകത്തേക്ക് യാത്രയാകുവാനാവട്ടെ...


Sunday 14 April 2013

കാലങ്ങൾക്കിപ്പുറത്ത് വീണ്ടുമൊരു വിഷു



വെയിലിന് കാഠിന്യം കൂടുന്ന മേടമാസം. കണിക്കൊന്നകൾ പൂത്തു, പരീക്ഷകൾ കഴിയാനുള്ള കാത്തിരിപ്പ്‌., പടക്കമൊക്കെ നേരത്തെ വാങ്ങി ഒന്ന് വെയിലത്ത്‌ വെക്കുന്ന പതിവുണ്ട്. അമ്മയാണ് രാവിലെ ഉണർത്തുക. കണ്ണ് പൊത്തി പൂജാമുറിയിലേക്ക് നടത്തിക്കും അമ്മ. അവിടെ കത്തി നില്ക്കുന്ന നിലവിളക്കിന്റെ പ്രഭയിൽ കണി കാണും. ഓടക്കുഴലും പിടിച്ച് കള്ളച്ചിരിയുമായി നില്ക്കുന്ന കൃഷ്ണന്റെ വിഗ്രഹം, കണിക്കൊന്ന, കോടിമുണ്ട്, ഭാഗവതം, ഓട്ടുരുളിയിൽ വെച്ച കണിച്ചക്ക, കണിവെള്ളരിക്ക, വാഴപ്പഴം, നേന്ത്രക്കായ, മാമ്പഴം, കൈതച്ചക്ക, പല തരം പഴങ്ങൾ, സ്വർണം, വെള്ളി, നാണയങ്ങൾ, വാൽക്കണ്ണാടി, നാളികേരം, അരി, ചെറുപയർ, മഞ്ഞൾ, പലതരം പലഹാരങ്ങൾ - ഉണ്ണിയപ്പം, നെയ്യപ്പം, അങ്ങനെ... ആദ്യത്തെ പടക്കം പൊട്ടിക്കുക അച്ഛനാണ്. മാലപ്പടക്കം. ഇരുട്ടിൽ ചുറ്റുമുള്ള കനത്ത നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് പടക്കം പൊട്ടുന്ന ശബ്ദം. അടുത്തടുത്ത കുറെ വീടുകളിൽ നിന്നും പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാം. പിന്നെ കമ്പിത്തിരി, പൊട്ടാസ്, പൂത്തിരി, നിലച്ചക്രം, കയറ്, അങ്ങനെ എന്തെല്ലാം തരം പടക്കങ്ങൾ. ഒക്കെ പൊട്ടിച്ചു തീരുമ്പോഴേക്കും നേരം പുലരും. പിന്നെ സഹോദരങ്ങളുമായി ചേർന്ന് മുതിർന്നവരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങാനുള്ള തിരക്ക്. ഒക്കെ കിട്ടി കഴിയുമ്പോഴേക്കും ഉച്ചയായിട്ടുണ്ടാവും. സദ്യയുണ്ട് പായസവും കുടിച്ച് കഴിഞ്ഞാൽ പിന്നെ ഒരു മാലപ്പടക്കം കൂടി പൊട്ടിച്ച് അടുത്ത പൊട്ടിക്കലുകൾക്ക് തുടക്കം. പൊട്ടാസും മാലപ്പടക്കവും തന്നേ കാര്യമായിട്ട് പൊട്ടിക്കൂ. പകല് കമ്പിത്തിരി കത്തിച്ചിട്ട് ആര് കാണാനാ? അപ്പം തിന്നും പറമ്പിലൊക്കെ ചുറ്റി നടന്നും മരം കയറിയും മറ്റും കഴിഞ്ഞ് വരുമ്പോഴേക്കും സമയം സന്ധ്യയാകും. സഹോദരങ്ങൾക്കൊപ്പം ഒന്നിച്ചിരുന്ന് ''കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർധനാ''യും ''അച്യുതം കേശവവും" ''ദൈവമേ കൈതോഴാ''മും ചൊല്ലും - മുത്തശ്ശൻ കേൾക്കാൻ വേണ്ടിയെങ്കിലും... ഒരു വിഷു ദിനം അവസാനിക്കുകയാണ്.

ആദ്യമായി ചെന്നൈ എന്ന മഹാനഗരത്തിൽ ഒരു വിഷു ആഘോഷിച്ചപ്പോൾ കണി വെച്ച കൂട്ടത്തിൽ കണിക്കൊന്ന ഇല്ലായിരുന്നു.

ഇതൊന്നു പോലും ഇല്ലാതിരുന്ന വിഷുവും ഉണ്ടായിട്ടുണ്ട്. ഒരു വിഷുവിന്റെ തലേന്ന് അമ്മൂമ്മ ഒരു സൂചന പോലും തരാതെ ഞങ്ങളെ വിട്ടു പോയപ്പോൾ വിഷുവാണെന്ന് പോലും മറന്നിരുന്നു. ആ വിഷുവിന് മരണവീട്ടിലെ ചന്ദനത്തിരി ഗന്ധമായിരുന്നു. ഒരു മുറിയുടെ കോണിൽ കരിന്തിരി കത്തുന്ന വിളക്കാണ് ആ വിഷുവിനെ കുറിച്ചുള്ള ഓർമ.

പോണ്ടിച്ചേരിയിലെ ഹോസ്റ്റലിൽ ആദ്യമായി വിഷു ആഘോഷിച്ചത് മൊബൈലിൽ കണിയുടെ ചിത്രം കണ്ടു കൊണ്ടായിരുന്നു. ഈ വർഷം വീണ്ടും ഹോസ്റ്റലിൽ തന്നെ. യൂണിവേഴ്സിറ്റിയിലെ കൊന്നമരങ്ങൾ പൂത്തു നിൽക്കുന്നു. കൊഴിഞ്ഞു വീണ വാകപ്പൂക്കൾ ചവിട്ടി നടന്നു പോകെ വെറുതെ വീട്ടിലേക്ക് വിളിച്ചു. അമ്മൂമ്മയുടെ ശ്രാദ്ധത്തിന് പോയി വന്നു അമ്മ. ''നീയില്ലാതെ ഞങ്ങൾക്കെന്ത് ആഘോഷം?'' എന്ന് പറഞ്ഞു അച്ഛൻ ചിരിച്ചു.
മനസ്സ് നിറഞ്ഞു. കരഞ്ഞില്ല. ഉയർന്നു വന്ന ഒരു ഗദ്ഗദം അടക്കി പിടിച്ചു പറഞ്ഞു,

"വിഷു ആശംസകൾ''

"വിഷു ആശംസകൾ''

Friday 5 April 2013

പെണ്‍മനസ്സ്




എല്ലാരും പറഞ്ഞു പെണ്‍കുട്ട്യോളായാല്‍ അടങ്ങി ഒതുങ്ങി കഴിയണം എന്ന്. 

അങ്ങനെ പറഞ്ഞു പറഞ്ഞ് ഏതോ ഒരു നിമിഷം ഞാനങ്ങട് മാറിപ്പോയി...

ഒരുപാട്...

ഞാന്‍ പോലുമറിയാതെ എന്നില്‍ ആ മാറ്റം...


എന്‍റെ ഭാവം മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു.


പക്ഷെ ഉള്ളില്‍ തിളച്ചുകൊണ്ടിരിക്കുന്ന ഒരു അഗ്നി ഉണ്ടായിരുന്നു...


അത് അണയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല...


തണുപ്പിക്കാനും...

ചുറ്റുമുള്ളതിനെയെല്ലാം പൊള്ളിച്ച് അതങ്ങനെ നിന്നു, ആരുമറിയാതെ...

വിളിച്ചു പറയാന്‍ ആഗ്രഹിച്ച പലതും അടക്കിപ്പിടിച്ച് ആ ഹൃദയത്തിന് നൊന്തു.

ശരീരം ചൂഴ്ന്നു നോക്കാന്‍ ശ്രമിച്ചവരുടെ കണ്ണുകള്‍ അഗ്നിനാളങ്ങള്‍ കുത്തി നോവിച്ചു.

തൊടാന്‍ ശ്രമിച്ചവരുടെ കൈകള്‍ വെന്തു പോയി.

കോപാഗ്നി ആ കണ്ണുകളില്‍ കൂടി കാണുന്ന അനീതിയെല്ലാം ദഹിപ്പിച്ചു...


പെണ്ണിനെ വെറും ശരീരം മാത്രമായ് കാണുന്നവരുടെ ദേഹം ആ കോപാഗ്നിയില്‍ ഉരുകി...


Saturday 16 March 2013

ഒരു യാത്രയ്ക്ക് മുൻപ്

അപ്രതീക്ഷിതമായാണ് നാട്ടിലെത്തിയത്. ഒരു പകർച്ചവ്യാധി പിടികൂടിയതാണ് കാരണം. 

വീട്ടിലിങ്ങനെ വെറുതെ ഇരുന്നും കിടന്നും മടുത്തപ്പോൾ തോന്നി കുട്ടിക്കാലത്ത് കുത്തിക്കുറിച്ച കവിതകളെല്ലാം ഒന്ന് തപ്പി നോക്കാം എന്ന്. അങ്ങനെയാണ് അലമാരയുടെ അടിത്തട്ടിൽ കാലങ്ങളായ് സൂക്ഷിച്ചിരുന്ന പഴയ പുസ്തകക്കെട്ടുകൾക്കിടയിലേക്ക് ഇറങ്ങി ചെന്നത്. അത് വേറെ തന്നെ ഒരു ലോകമായിരുന്നു. 

പണ്ട് പാട്ട് പഠിക്കാൻ പോയപ്പോൾ ഉപയോഗിച്ചിരുന്ന പുസ്തകത്തിൽ സ്വരങ്ങളും കീർത്തനങ്ങളും... ചെന്നൈയിലെ പാട്ട് ക്ലാസ്സിൽ പഠിച്ച പല ഭാഷയിലെ ഗാനങ്ങൾ...

സ്കൂളിൽ പഠിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഡ്രോയിങ്ങ് ബുക്ക്‌......
അതിൽ വർണ്ണങ്ങളുടെ വസന്തോത്സവം...

Bank Workers Forum എന്ന മാസികയുടെ പഴയ ചില കോപ്പികൾ... ഒന്നിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ചടിച്ച്‌ വന്ന എന്റെ ആദ്യ കവിത 'അണ്ണാറക്കണ്ണൻ' , വേറെ ഒന്നിൽ ഒരു ഓണക്കാലത്തെ കുറിച്ചുള്ള കുറിപ്പ്, ഒന്നിൽ 'മരിക്കുന്നതിനു മുൻപ്' എന്ന കവിത...
പിന്നെ ഭദ്രമായി സൂക്ഷിച്ച The Hindu Young World Chennai Edition ന്റെ പഴയൊരു കോപ്പി - അതിൽ ഞാൻ വരച്ച ഒരുകിയൊലിക്കുന്ന ഒരു മെഴുകുതിരിയുടെ ചിത്രവും 'Going Home' എന്ന കുഞ്ഞുലേഖനവും... അന്നതിന് 250 രൂപ ഹിന്ദുവിൽ നിന്നും കിട്ടിയത് ഇന്നും ഓർക്കുന്നു...

പിന്നെ കുറെ സർട്ടിഫിക്കറ്റുകൾ... ഏതൊക്കെയോ കഥാരചന, കവിതാരചന മത്സരങ്ങളിൽ സമ്മാനം കിട്ടിയതിന്റെ... കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കലോത്സവം, എം.ഇ.എസ് സ്കൂൾ ഫെസ്റ്റ്, ചെന്നൈ സഹോദയ കലോത്സവം, അങ്ങനെ...


ഇതൊന്നും കൂടാതെ പഴയ ഡയറിക്കുറിപ്പുകൾ...
അഞ്ചാം ക്ലാസ് മുതൽ ഉള്ള ഡയറികൾ... അന്നത്തെ കുഞ്ഞുഹൃദ്യയുടെ പരിഭവങ്ങളിൽ തുടങ്ങി പ്ലസ്‌ടുവിലെ കൗമാരക്കാരിയുടെ കൗതുകങ്ങളും സ്വപ്നങ്ങളും, ഗുരുവായൂരപ്പൻ കോളേജിലെ മരത്തണലിലും ഇടനാഴികളും പുസ്തകക്കെട്ടുകൾ കൈയ്യിലേന്തി കൂട്ടുകാരുമൊത്ത് നടന്നു നീങ്ങിയ ഒരു പെണ്‍കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ...

എല്ലാം കണ്ടും വായിച്ചും കഴിഞ്ഞപ്പോൾ വീണ്ടും ആ കാലമെല്ലാം ജീവിച്ചത് പോലെ... ഒരു ചെറിയ കുട്ടിയിൽ നിന്നും വീണ്ടും ബിരുദാനന്തരബിരുദപഠനത്തിൽ എത്തി നില്ക്കുന്ന, ഭാവിയിലേക്ക് ഉറ്റു നോക്കുന്ന, ഭ്രാന്തമായി സ്വപ്‌നങ്ങൾ കാണുന്ന ഓർമകളിൽ മുങ്ങിക്കളിക്കാൻ ഇഷ്ടപ്പെടുന്ന ഞാനെന്ന വ്യക്തിയിലേക്ക്...


മധുരം മണക്കുന്ന തെരുവുകളും ഉരുക്കളും നാടകങ്ങളും ഗസൽമഴ പെയ്യുന്ന സന്ധ്യകളും സ്നേഹം നിറഞ്ഞ മനുഷ്യരും ഉള്ള ഈ നാടിനോട് നാളെ  വിട പറയുമ്പോൾ, ഈ രാത്രി നിദ്രാദേവി അകന്നു നില്ക്കുന്നു... ഓർമ്മകൾ പുതച്ച് ഞാൻ കിടക്കട്ടെ...

Wednesday 13 March 2013

നിശബ്ദനായി വന്ന കൂട്ടുകാരന്‍


മുറ്റത്തെ കൂറ്റന്‍ മരം ശക്തമായ കാറ്റില്‍ ആടിയുലഞ്ഞു. മരണം പോലെ നിശബ്ദമായ രാവിനെ വെല്ലാനെന്ന പോലെയാണ് കാറ്റിന്‍റെ ചൂളംവിളി. മിന്നിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെ പിന്തള്ളിയ കാര്‍മേഘങ്ങള്‍ രോഷം പ്രകടമാക്കിയത് ശക്തമായ മിന്നല്‍പ്പിണരുകള്‍ ഭൂമിയിലേക്കെറിഞ്ഞു കൊണ്ടാണ്. ഇടനാഴിയിലൂടെ മഴയുടെ ആര്‍ത്തനാദങ്ങള്‍ക്ക് കാതോര്‍ത്തു കൊണ്ട് നടക്കുമ്പോള്‍ നിശബ്ദമായി ആരോ പിന്തുടരുന്നത് ഞാനറിയുന്നു. പിറന്നു വീണ നിമിഷം മുതല്‍ കൂടെയുണ്ടായിരുന്ന, ജീവിതയാത്രയിലെപ്പോഴോ മറന്നു പോയ ആ കൂട്ടുകാരന്‍ സ്വന്തം സാന്നിധ്യം പ്രകടമാക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലം മാത്രം... 

ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചരിത്രത്തിന്‍റെ മുറിവുകളേറ്റ് ക്ഷീണിച്ചവശമായ ഒരു തറവാടിന്‍റെ മൂലയില്‍ പിറന്നു വീണ ആ രാത്രിയില്‍ ആദ്യമായി ആര്‍ത്തു കരഞ്ഞപ്പോള്‍ അവനുമുണ്ടായിരുന്നു കൂടെ. ഓരോ വാക്കുകളും വായില്‍ നിന്ന് വീഴുമ്പോള്‍, ആദ്യമായി കമഴ്ന്നു കിടന്നപ്പോള്‍, മുട്ടിലിഴഞ്ഞപ്പോള്‍, പിച്ചവെച്ച് നടക്കുമ്പോള്‍, ഒക്കെ അവനും കൂടെയുണ്ടായിരുന്നു - നിശബ്ദനായി. വളരും തോറും അവനെ മറന്നു പോകാന്‍ അവന്‍റെ ഈ നിശബ്ദത ഒരു കാരണമായിരുന്നിരിക്കാം. അങ്ങനെ കാലം കടന്നു പോയപ്പോള്‍ ദൂരെ നിന്ന് എന്‍റെ ജീവിതം വീക്ഷിക്കുന്ന ഒരു വിദൂരമായ നിഴല്‍ മാത്രമായി അവന്‍ മാറി. എങ്കിലും ഒരിക്കലവന്‍ വീണ്ടും വന്നു. 

ഒരിക്കല്‍ ക്യാമ്പസ്സിന്‍റെ തണല്‍ വിരിച്ച മരച്ചുവട്ടില്‍ കൂട്ടുകാരുമായി ഇരിക്കുമ്പോള്‍ വിളിക്കാതെ വന്ന അതിഥിയെ പോലെ വായില്‍ നിന്നും രക്തം വന്നപ്പോള്‍ ഓടിയരികില്‍ വന്ന അവനെ ഒരു നിഴല്‍ പോലെ ഞാന്‍ കണ്ടു. അന്ന് ആശുപത്രി കിടക്കയില്‍ പകുതി മയക്കത്തില്‍ ഒരുപാട് പരീക്ഷണങ്ങളുടെ ഫലവും കാത്ത് കിടക്കുമ്പോള്‍ അവന്‍ കാതില്‍ മന്ത്രിച്ചു, "ഞാനുണ്ട് കൂടെ." ആശ്വാസത്തെക്കാള്‍ ഭയം ആ സംസാരത്തില്‍ തോന്നിയതിനാലാവാം പിന്നീട് ആ രാത്രി ഉറക്കം വന്നതേ ഇല്ല. പിന്നീട് എന്നെ പോലെ രോഗികളായ മനുഷ്യര്‍ക്കിടയില്‍ ചികിത്സയുടെ ക്ഷീണം മൂലം പാതിയടഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ അവന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നതായിരുന്നു കണ്ടത്. കണ്ണുകളിറുക്കിയടച്ചപ്പോഴും പുഞ്ചിരി തൂകുന്ന അവന്‍റെ മുഖം മുന്നില്‍ തെളിഞ്ഞു നിന്നു. ദിവസങ്ങള്‍ കടന്നു പോകവേ മരുന്നും രോഗവും യുദ്ധക്കളമാക്കി പരസ്പരം പോരടിച്ച് അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായപ്പോള്‍, വരണ്ട ചുണ്ടുകളും തിളക്കമറ്റ കണ്ണുകളും ഇരുണ്ട് എല്ലുന്തിയ ശരീരവും മാത്രമായി, വിയര്‍പ്പും മരുന്നുകളും ജീര്‍ണ്ണതയും മണക്കുന്ന ആശുപത്രി കിടക്കയ്ക്കരികില്‍ വന്ന അവന്‍റെ സാന്നിദ്യം ആദ്യമായി ആശ്വാസം പകര്‍ന്നു. പക്ഷെ ആയുസ്സിന്‍റെ ബലവും മരുന്നുകളുടെ ശക്തിയും  ആരുടെയൊക്കെയോ പ്രാര്‍ഥനയും കൊണ്ട് രോഗം തോറ്റു തുന്നം പാടിയപ്പോള്‍ അവന്‍ നടന്നകലുന്നത് ഞാന്‍ കണ്ടു - ഉറ്റവരുടെ സ്നേഹവായ്പ്പിനിടയില്‍ എന്നെ ഉപേക്ഷിച്ചു കൊണ്ട്... 


കൈവിട്ടു പോയെന്നു കരുതിയ ജീവിതം നിനച്ചിരിക്കാതെ തിരികെ കിട്ടിയപ്പോള്‍ വിജയം എത്തിപ്പിടിക്കാനായിരുന്നു ആഗ്രഹമത്രയും. ഉന്നതിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരിക്കല്‍ പോലും അവനെ കുറിച്ച് ചിന്തിച്ചില്ല, ഓര്‍ക്കാന്‍ ശ്രമിച്ചു പോലുമില്ല. എങ്കിലും അവന്‍ ഞാന്‍ പോലുമറിയാതെ എന്നെ വീക്ഷിച്ചു കൊണ്ടേ ഇരുന്നു. ഒടുവിലിന്നീ മഴയുള്ള രാത്രിയില്‍ ഇരുളടഞ്ഞ ഈ ഈ ഇടനാഴിയിലൂടെ നടന്ന് നടുമുറ്റത്ത് വന്നു വീഴുന്ന മഴത്തുള്ളികളെയും മിന്നല്‍പ്പിണരുകളെയും കണ്ടുകൊണ്ടിങ്ങനെയീ തേക്കിന്‍ തൂണും ചാരി നില്‍ക്കുമ്പോള്‍ ഒരു ഞെട്ടലോടെയാണ് അവന്റെ ശബ്ദം കേട്ടത്, "ഞാനിപ്പോഴും കൂടെയുണ്ട്." ഉയര്‍ന്ന ഹൃദയമിടിപ്പുകളോടെ ആയിരുന്നു തിരിഞ്ഞു നോക്കിയത്. ഇരുട്ടില്‍ അവന്‍റെ മുഖം വ്യക്തമായിരുന്നില്ല. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് അവന്‍റെ ശബ്ദം വീണ്ടും കേട്ടപ്പോള്‍ ശരീരമാകെയൊന്നു വിറച്ചു. നാഡികളിലൂടെ തണുപ്പ് കയറുന്നത് ഞാനറിഞ്ഞു. അവ്യക്തമായി ദൂരെ മറഞ്ഞു നിന്നിരുന്ന അവന്‍റെ 
മുഖം അന്നാദ്യമായി ഞാന്‍ കണ്ടു. മങ്ങിയ ഓര്‍മ്മകള്‍ മനസ്സിന്‍റെ മച്ചില്‍ നിന്നും പൊടിതട്ടിയെടുത്തപ്പോള്‍ ആ കൂരിരുട്ടിലും അവന്‍റെ മുഖം വളരെ പരിചിതമായി തോന്നി. ഈ മെലിഞ്ഞ കൈകള്‍ അവന്‍റെ തണുത്ത കൈകളില്‍ പിടിക്കുമ്പോള്‍ ഞാനോര്‍ത്തു, അവനാരാണെന്ന്. പ്രിയപ്പെട്ട കൂട്ടുകാരാ, ഇന്ന് ഞാനറിയുന്നു, നീ ജനിക്കുന്നവരുടെ കൂട്ടുകാരനാണെന്ന്, മരണമാണെന്ന്... 

Wednesday 9 January 2013

പഴയ പുസ്തകത്താളുകള്‍ക്കുള്ളില്‍ നിന്നും കിട്ടിയത്...

ഏകദേശം ഒരു അഞ്ച് വര്‍ഷം മുന്‍പ് ഏതോ ഒരു പുസ്തകത്തിന്‍റെ അവസാന താളുകളില്‍ കുത്തിക്കുറിച്ചിട്ടത്... ഉറക്കം തൂങ്ങിയ മടുത്ത ഒരു ക്ലാസ്സിലിരുന്ന് ചെയ്ത പരിപാടിയാണ് എന്നാണ് എന്‍റെ ഓര്‍മ.  അത് അതേപടി, യാതൊരു തിരുത്തലുകളോ ഒന്നും ഇല്ലാതെ ഇവിടെ കൊടുക്കുന്നു... ഒരു പതിനാറുകാരിയുടെ അപക്വമായ ചിന്തകളാണ്, എങ്കിലും...അഭിപ്രായം അറിയിക്കാന്‍ മറക്കല്ലേ... 




നിലാവുള്ള രാത്രിയില്‍ 
നിശാഗന്ധി പൂത്തു 
നിശാശലഭങ്ങള്‍ പറന്നുയര്‍ന്നു.
കിനാവുകള്‍ കണ്ടു ഞാന്‍ 
മയങ്ങുന്ന നേരത്ത് 
കുളിര്‍ക്കാറ്റ് വന്നു 
മാടി വിളിച്ചു.
മയക്കം വിട്ടു ഞാന്‍ 
ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ 
നിലാവില്‍ കുളിച്ചൊരീ 
ഭൂമി കണ്ടു 
രാത്രി തന്‍ നിശബ്ദത 
സ്വയം മുറിച്ചു കൊ-
ണ്ടൊരു സ്വര്‍ഗ്ഗ സംഗീതം 
വരവേറ്റു 
പാടാന്‍ കൂട്ടിനായ് 
ചീവീടുകള്‍ വന്നു 
അറിയാതെ ഞാനെന്നെ 
മറന്നു പോയി
തണുപ്പുള്ള രാത്രിയില്‍ 
നക്ഷത്ര കണ്ണുള്ള 
രാജകുമാരന്‍ 
വന്നു ചേര്‍ന്നു 
സ്വയം മറന്നാനന്ദിച്ചു 
ഞാന്‍ നൃത്തം വയ്ക്കുമ്പോള്‍ 
ഒരു നിശാഗന്ധിയാ 
കൈയ്യിലേന്തി 
ഏഴാം കടലി-
ന്നക്കരെയുല്ലൊരു 
രാജകുമാരന്‍ 
വന്നു ചേര്‍ന്നു.
എന്‍ കരം കവര്‍ന്നവന്‍ 
എന്‍ മനം കവര്‍ന്നുകൊ-
ണ്ടേതോ സ്വര്‍ഗത്തില്‍ 
പോയ്‌ മറഞ്ഞു...