Friday 2 August 2013

ചില പാതിരാ ചിന്തകൾ

ഇപ്പോൾ സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു. എനിക്ക് ചുറ്റുമുള്ളവർ ഉറക്കത്തിലാണ്. ഞാൻ ഈ ജനലരികിൽ മേഘങ്ങൾ മൂടിയ ആകാശവും നോക്കി ഇരിക്കുന്നു. മറ്റൊന്നിനുമല്ല, എന്നുമെന്റെ ജനലിനു പുറത്ത് ഉദിക്കാറുള്ള ചന്ദ്രനെ ഇന്ന് കണ്ടില്ല. ഇന്നലെ കണ്ണുനട്ട് കാത്തിരുന്ന് ഒടുവിലവൻ എത്തിയത് രാത്രി രണ്ടുമണിയോടടുക്കുമ്പോളാണ്. നക്ഷത്രങ്ങളെ മറയ്ക്കുന്ന മേഘങ്ങൾക്കറിയില്ലല്ലോ അവർ എന്നോ മണ്മറഞ്ഞുപോയ പൂർവികരാണെന്ന്. അവയൊന്ന് നീങ്ങിയിരുന്നെങ്കിലെന്ന് ആശിച്ചു പോയി. ഉറക്കം വരാത്ത രാത്രികളിൽ എനിക്ക് കൂട്ടിരിക്കാനും തലമുറകളുടെ കഥ പറഞ്ഞു തരാനും എന്നുമീ നക്ഷത്രങ്ങളവിടെയുണ്ടായിരുന്നു. ഞാനിപ്പോളും ആകാശം നോക്കി കിടപ്പാണ്. ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലായത് കൊണ്ടാണിങ്ങനെ ധൈര്യമായി ഈ ജനൽ ഞാൻ തുറന്നിടുന്നത്. അല്ലായിരുന്നെങ്കിൽ ഈ പ്രകൃതിക്കു നേരെ എന്റെ വാതിലും ജനലും എന്നും അടഞ്ഞു തന്നെ കിടന്നേനെ. കൊട്ടിയടച്ച മനസ്സ് പോലെ...

സമയം കുറേ ആയി. പക്ഷെ ചന്ദ്രനുദിക്കാൻ നേരമായില്ല. ചന്ദ്രനെ കണ്ട് വേണമുറങ്ങാൻ. അതിനിനിയും ഒരുപാട് സമയമുണ്ട്. അത് വരെ ഞാൻ എന്നത്തെയും പോലെ ഓർമകളിൽ മുങ്ങിത്താഴട്ടെ. എന്നും അങ്ങനെയാണ്. ഓർമകളിൽ മുങ്ങിത്താണ് ശ്വാസം മുട്ടി മരിക്കാറാവുമ്പോളാവും ചന്ദ്രൻ വന്ന് കൈപിടിച്ചുയർത്തുക. ഇന്നലെ രാത്രി ചന്ദ്രൻ വന്നത് മങ്ങിയ മഞ്ഞനിറമുള്ള കുപ്പായമിട്ട് ഒരു തേങ്ങാപ്പൂളിന്റെ രൂപത്തിലാണ്. അവന് നേരിയ തിളക്കമുണ്ടായിരുന്നു. ഇന്നലെ അവനെ കണ്ടപ്പോൾ ഓർമ വന്നതൊരു പാതിരായാത്രയായിരുന്നു. ജീവൻ വെടിഞ്ഞ ഒരു ശരീരത്തിന് കൂട്ടായി ഏകദേശം അതേ സമയത്ത് നടത്തിയ ഒരു യാത്ര. അന്ന് വഴിയിൽ ചെറുതായി മഴ പൊടിഞ്ഞിരുന്നു. അന്ന് മരങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനത്തെ പിന്തുടർന്നു വന്ന ചന്ദ്രനെ ഇലകൾക്കിടയിലൂടെ നോക്കി നിന്നിരുന്നു ഞാൻ. പിന്നെ എപ്പോഴൊക്കെയോ ഇങ്ങനെ ചില രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ജനലിനു പുറത്ത് എനിക്ക് കൂട്ടിരിക്കാൻ ചന്ദ്രനുണ്ടാകുമായിരുന്നു. കുട്ടിക്കാലത്ത് എന്റെ വിചാരം ഈ ചന്ദ്രന് ഭയങ്കര പ്രായമുണ്ടെന്നായിരുന്നു. അത് കൊണ്ട് ഞാനവനെ അമ്പിളിമാമനെന്ന് വിളിച്ചു. ഇന്ന്, ഞാൻ വൃദ്ധയായി. അത് കൊണ്ട് എനിക്കവനെ ധൈര്യമായി പേര് വിളിക്കാം. അവൻ നിത്യയൗവ്വനത്തിന്റെ സ്വാതന്ത്ര്യമനുഭവിക്കുമ്പോൾ ഞാൻ ദിവസം കഴിയും തോറും വാർദ്ധക്ക്യത്തിന്റെ പിടിയിലമർന്നുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങളിപ്പോൾ സമപ്രായക്കാരായി. ഇനി എന്റെ ശരീരം മണ്ണിലേക്ക് മടങ്ങും. അപ്പോളും അവൻ അവിടെ തന്നെ ഇരിക്കുന്നുണ്ടാവും. 

ഇന്നെന്തോ എനിക്ക് മോനൂട്ടിയെ ഓർമ വന്നു. മോനൂട്ടി ഹരിയാണക്കാരിയാണ്. എന്നേക്കാൾ ഏഴോ എട്ടോ വയസ്സിനിളയത്. ആദ്യമായി ഞാനവളെ കാണുന്നത് ചെന്നൈയിൽ വെച്ചാണ്. അന്നവൾക്ക് മൂന്ന് വയസ്സാവുന്നേ ഉള്ളൂ.  ഞാനന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ കൂടെയായിരുന്നു അവളെപ്പോളും. ഒന്നിച്ച് കളിക്കും, പഠിക്കും, സ്കൂളിൽ പോകുന്നതും വരുന്നതും വരെ ഒരുമിച്ച്. ക്വാർട്ടേർസുകൾക്കിടയിലൂടെ ഞങ്ങൾ ഓടിക്കളിക്കും, ഒളിച്ച് കളിക്കും, നാരങ്ങാപ്പാലും അക്കുത്തിക്കുവും എല്ലാം കളിക്കും. സന്തോഷകരമായ നാല് വർഷങ്ങൾ. ആ വർഷങ്ങൾക്ക് തിളക്കം കൂട്ടിയതെന്റെ മോനൂട്ടിയായിരുന്നു. എങ്കിലും മോനൂട്ടിയെ ഓർക്കുമ്പോൾ ഇന്നുമെന്റെയുള്ളിലെവിടെയോ ഒരു വേദന തളം കെട്ടി നിൽക്കുന്നു. 

ഒരു ദിവസം മോനൂട്ടിയും ഞാനും ഓടിക്കളിക്കുകയായിരുന്നു. അവൾ എന്നെ പിടിക്കാൻ വേണ്ടി ഓടി വന്നു. ഞാനൊരു വാതിലിനു പിന്നിലേക്ക് പെട്ടന്ന് തിരിഞ്ഞു. എന്റെ പിന്നാലെ ഓടി വന്ന മോനൂട്ടി അവിടെയുണ്ടായിരുന്ന ചവിട്ടിയിൽ കാൽ തടഞ്ഞ് വാതിലിന്റെ മൂലയ്ക്ക് പോയി തലയിടിച്ച് വീണു. വാതിലിനു ചുവട്ടിൽ ഒരു ആണി പുറത്തേക്ക് തള്ളിയ നിലയിൽ കിടപ്പുണ്ടായിരുന്നു. അതിലാണവളുടെ തലയിടിച്ചത്. ആ മുറിവ് തുന്നിക്കെട്ടിയാണ് നേരെയാക്കിയത്. അമ്മ എപ്പോളുമെന്നോട് പറയുമായിരുന്നു, ആ വഴിക്ക് ഓടി കളിക്കണ്ട എന്ന്. പക്ഷെ ഞാൻ കേട്ടില്ല. അന്ന് അമ്മ പറഞ്ഞതനുസരിച്ചിരുന്നെങ്കിൽ എന്റെ മോനൂട്ടിക്ക് ഒന്നും പറ്റില്ലായിരുന്നു. തലയിലെ മുറിവുണങ്ങി അടുത്ത ദിവസം തന്നെ അവളെ എന്റെ കൂടെ കളിക്കാനയച്ചത് അവളുടെ അമ്മ തന്നെയായിരുന്നു. 

പിന്നീട് ഞങ്ങൾ ചെന്നൈ വിട്ട് നാട്ടിലേക്ക് വന്നു, മോനൂട്ടിയും അവളുടെ അച്ഛനുമമ്മയും അവരുടെ നാട്ടിലേക്കും പോയി. വല്ലപ്പോളും വരുന്ന ഫോൺകോളുകളിലൂടെയും കത്തുകളിലൂടെയും ഞങ്ങളുടെ സൗഹൃദം അങ്ങനെ വളർന്നു വന്നു. അവൾക്കൊരനുജനുണ്ടായതറിഞ്ഞ് ഞങ്ങൾ ഒരിക്കൽ അങ്ങ് ഹരിയാണയിലെ കർണാൽ എന്ന സ്ഥലത്ത് അവരെ കാണാൻ പോയി, മോനൂട്ടിക്കും വാവയ്ക്കും പുതിയ ഉടുപ്പൊക്കെ വാങ്ങിച്ച്... അന്നവിടെ ചെന്നപ്പോൾ മനസ്സിലായി, നാല് വർഷം കഴിഞ്ഞിട്ടും മോനൂട്ടി ഞങ്ങളെയാരെയും മറന്നിട്ടില്ലെന്ന്. അന്ന് ഒത്തിരി സന്തോഷം തോന്നി. ഞങ്ങൾ അവരുടെ വീട്ടിൽ ഒരു ദിവസം താമസിച്ചു. വൈകുന്നേരം പുറത്ത് പോകാൻ ഒരുങ്ങുമ്പോൾ മോനൂട്ടിയുടെ മുടി ഞാൻ  തന്നെയാണ് കെട്ടിക്കൊടുത്തത്. അപ്പോൾ കണ്ടു, പണ്ട് വീണതിന്റെ പാട്. എന്റെ ശബ്ദം പുറത്ത് വന്നില്ല. ഉള്ളിലെന്തോ വലിഞ്ഞു മുറുകുന്നത് പോലെ...

കുറ്റബോധമങ്ങനെയാണ്. അർബുദം പോലെ അത് നമ്മെ കാർന്നു തിന്നും. ഉള്ളിൽ കിടന്ന് വേദന തീറ്റിക്കും, അവസാന ശ്വാസം വരെ. ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് ലഭിച്ചാലും മനസാക്ഷി മാപ്പ് നൽകാത്തിടത്തോളം ആ നോവ് ഉള്ളിൽ എവിടെയോ നിന്ന് ഇടയ്ക്കിടെ കുത്തിനോവിക്കും...

അങ്ങനെ അറിഞ്ഞോ അറിയാതെയോ എത്ര പേരെ വേദനിപ്പിച്ചിട്ടുണ്ടാവാം. അറിയില്ല. മാപ്പ് ചോദിക്കാനാവണമെങ്കിൽ ആദ്യം അതിനുള അർഹത നേടണം. ചോദിക്കാതെ മാപ്പ് നൽകിയവർ എത്രയോ പേർ. അവരെ ഇനിയെങ്കിലും നോവിക്കാതിരിക്കാൻ കഴിയട്ടെ. ശപിച്ചുകൊണ്ടീ ജീവിതത്തിൽ നിന്നുമിറങ്ങിപ്പോയവർക്ക് നന്മയുണ്ടാവട്ടെ. ശപിക്കാനും അനുഗ്രഹിക്കാനും ഞാനാര്? ഒരാഗ്രഹം മാത്രമുണ്ടിനി ബാക്കി. എന്നിൽ നിന്നും ആരിലും നോവ് പടരാതിരിക്കണം, ആരുടെയും കണ്ണുനീരിന് ഞാൻ കാരണമല്ലാതിരിക്കണം. ഉള്ള് ചുരണ്ടിയെടുക്കുന്ന വേദനകൾ തിന്നാൻ ഇനി എനിക്ക് വയ്യ...

ആകാശമിപ്പോളും ശൂന്യം. അല്ല, സത്യത്തിലവിടം ശൂന്യമല്ല. ഈ കണ്ണുകളിൽ ആ കാഴ്ച്ചകളൊന്നും ഞാൻ കാണുന്നില്ലെന്ന് മാത്രം. പലപ്പോളും ജീവിതവും ഇത് പോലെ തന്നെയാണല്ലേ? നാം കണ്ടില്ലെന്ന ഒറ്റ കാരണത്താൽ പലതുമവിടെ ഇല്ലെന്ന് കരുതും നമ്മൾ. അങ്ങനെ കാണാത്ത കാഴ്ച്ചകളുടെ കൂട്ടത്തിൽ ചിലപ്പോൾ ചില വ്യക്തികളാവാം, ചില ചിന്തകളുടെ ആവിഷ്ക്കാരമാവാം, പുതിയ ഭാവങ്ങളാവാം. ചില കാഴ്ച്ചകൾ സൗകര്യപൂർവ്വം നാം മറക്കുന്നു, കാണാതിരിക്കുന്നു, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു. അതും ഒരു തരത്തിൽ പറഞ്ഞാൽ വേദനയാണ്. കാണേണ്ടെന്ന് വയ്ക്കുന്നവരുടെയും ഒരിക്കലുമാരുടെയും കാഴ്ച്ചയിൽ പെടാത്തവരുടെയും... ഞാനും ഈ കണ്ണുകൾ മൂടിക്കെട്ടിയിരിക്കാം, ആരെയും കണ്ടില്ലെന്ന് നടിച്ചിരിക്കാം, പലപ്പോളും ആരാലും കാണപ്പെടാതെ ഇങ്ങനെ കഴിഞ്ഞുകൂടിയിരിക്കാം. ആരാലും കാണപ്പെടാതെ ജീവിക്കുക എന്നത് വല്ലാത്തൊരനുഭവമാണ്. നമുക്കെല്ലാം കാണാം, എന്നാൽ നമ്മളെ ആരും കാണുന്നില്ല എന്നത് പോലെയാണത്. ഒരു തരത്തിൽ പറഞ്ഞാൽ, ശരീരമുപേക്ഷിച്ച് ആത്മാവ് ഇവിടെ തന്നെ കറങ്ങുന്നത് പോലെ. ആദ്യമതൊന്നും മനസ്സിലാവാതെ വിഡ്ഢികളായി നമ്മളിരിക്കും. പിന്നെ അതുക്കെ ഒറ്റയ്ക്കാകുന്നതിന്റെ വേദനയറിയും. ഏകാന്തത നമ്മെ കാർന്നു തിന്നും. അപ്പോൾ അഭയം തേടാൻ അത്യാവശ്യമായി ഒരിടം വേണമെന്ന് കരുതി എത്തിപ്പെടുന്നതൊടുവിൽ അപകടത്തിലേക്കാവും. അല്ലെങ്കിലും തനിച്ചാകുന്നവരെ അപകടപ്പെടുത്താൻ എളുപ്പമാണല്ലോ... 

തനിച്ചാകുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ഓർത്തതെന്റെ കുട്ടിക്കാലത്തെ കുറിച്ചാണ്. നഗരത്തിലെ വീട്ടിൽ തനിച്ചായിരുന്നു ഞാനന്ന്. അന്നായിരുന്നു ഒറ്റയ്ക്കായിപ്പോകുന്നതിന്റെ വേദന ആദ്യമായറിയുന്നത്. ആ ഏകാന്തതയെന്നെ ഭ്രാന്തിയാക്കുമായിരുന്നു, അന്ന് കുറേ കൂട്ടുകാരെ  കിട്ടിയില്ലായിരുന്നുവെങ്കിൽ. ആരൊക്കെയായിരുന്നു എന്റെ കൂട്ടുകാരെന്നറിയാമോ? വേണ്ട. പറഞ്ഞാൽ നിങ്ങളൊക്കെ ചിരിക്കും. അല്ലെങ്കിൽ വേണ്ട. ഞാൻ പറയാം, പക്ഷെ ആരോടും പറയല്ലേ... അന്ന് എന്റെ കൂട്ടുകാർ കപീഷും മാജിക്ക് മാലുവും മായാവിയും സൂത്രനും ശേരുവും സൈലന്റ് വാലനും നമ്പോലനും നസിറുദ്ദീൻ ഹോജയുമൊക്കെയായിരുന്നു. വീട്ടിനടുത്തുള്ള വായനാശാലയിൽ വന്നിരുന്ന എല്ലാ ബാലപ്രസിദ്ധീകരണങ്ങളും ഞാനന്ന് വായിച്ചിരുന്നു. അതും പോരാഞ്ഞ് അവിടുത്തെ ബാലസാഹിത്യങ്ങളൊക്കെ തപ്പിപ്പിടിച്ച് അതിലെ കഥാപാത്രങ്ങളുമായി ഞാൻ കൂട്ടുകൂടി നടന്നു. അങ്ങനെ എനിക്ക് എണ്ണിയാലൊടുങ്ങാത്ത കൂട്ടുകാരുണ്ടായി. എന്നോട് ഒരിക്കലും തല്ല് കൂടാത്ത, എന്റെ സ്വപ്നങ്ങളിൽ വന്ന് എന്നോട് കിന്നാരം പറഞ്ഞിരുന്ന എന്റെ കൂട്ടുകാർ...

ഏകാന്തതയെ കുറിച്ചൊരിക്കൽ വല്ലാതെ വാചാലയായപ്പോൾ ഒരു പഴയ സുഹൃത്ത് പറഞ്ഞു തന്നു, അതല്ല ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന്. ഒരു നേരത്തെ ആഹാരം പോലുമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ, തലചായ്ക്കാനൊരിടമില്ലാതെ കഴിയുന്ന എത്രയോ പേരുണ്ടീ ലോകത്ത്. ശരിയാണ്. മറ്റുള്ളവരുടെ വലിയ ദുഃഖങ്ങൾക്ക് മുന്നിൽ എന്റെ കൊച്ചു കൊച്ചു സങ്കടങ്ങൾ ഒന്നുമല്ല. ആ സുഹൃത്തിന്റെ വാക്കുകളാണ് കുറച്ചുകൂടി വിശാലമായ കണ്ണുകളിലൂടെ ഈ ലോകത്തെ നോക്കിക്കാണാൻ പ്രചോദനമായത്. 

സമയമിപ്പോൾ ഒരുപാട് വൈകി. സൂര്യനുദിക്കാനിനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ഓരോന്ന് ചിന്തിച്ചും പറഞ്ഞും നേരം പോയതറിഞ്ഞില്ല. ചന്ദ്രനെ ഇത് വരെ മേഘങ്ങൾ കാണിക്കാൻ കൂട്ടാക്കിയില്ല. എങ്കിലും അവനവിടെയുണ്ടെന്നെനിക്കറിയാം. എന്താകുമെന്നറിയാത്ത നാളെയെ കുറിച്ച് ഞാനെന്ത് പറയും? അറിയില്ല. എന്റെ ചുറ്റുമുള്ളവർ ഉറക്കത്തിൽ ശ്വാസം കഴിക്കുന്നതിന്റെ താളമെനിക്ക് കേൾക്കാം. ഉറക്കത്തിൽ ചിലപ്പോൾ അവർ സ്വപ്നങ്ങൾ കാണുന്നുണ്ടാവണം. 

ഇന്നത്തെ തെറ്റുകൾ നാളെ ആവർത്തിക്കാതിരിക്കട്ടെ...
ഇന്നിന്റെ ഒറ്റപ്പെടൽ നാളേയ്ക്കലിഞ്ഞില്ലാതാവട്ടെ...
നിദ്രാദേവി കനിയുമെങ്കിലീ കണ്ണുകളടച്ചൊന്നുറങ്ങട്ടെ...

2 comments:

  1. നന്നായിട്ടുണ്ട്. നല്ല റിയാലിറ്റി ഫീല്‍ ചെയ്യുന്നു

    ReplyDelete