അപ്രതീക്ഷിതമായാണ് നാട്ടിലെത്തിയത്. ഒരു പകർച്ചവ്യാധി പിടികൂടിയതാണ് കാരണം.
വീട്ടിലിങ്ങനെ വെറുതെ ഇരുന്നും കിടന്നും മടുത്തപ്പോൾ തോന്നി കുട്ടിക്കാലത്ത് കുത്തിക്കുറിച്ച കവിതകളെല്ലാം ഒന്ന് തപ്പി നോക്കാം എന്ന്. അങ്ങനെയാണ് അലമാരയുടെ അടിത്തട്ടിൽ കാലങ്ങളായ് സൂക്ഷിച്ചിരുന്ന പഴയ പുസ്തകക്കെട്ടുകൾക്കിടയിലേക്ക് ഇറങ്ങി ചെന്നത്. അത് വേറെ തന്നെ ഒരു ലോകമായിരുന്നു.
പണ്ട് പാട്ട് പഠിക്കാൻ പോയപ്പോൾ ഉപയോഗിച്ചിരുന്ന പുസ്തകത്തിൽ സ്വരങ്ങളും കീർത്തനങ്ങളും... ചെന്നൈയിലെ പാട്ട് ക്ലാസ്സിൽ പഠിച്ച പല ഭാഷയിലെ ഗാനങ്ങൾ...
സ്കൂളിൽ പഠിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഡ്രോയിങ്ങ് ബുക്ക്......
അതിൽ വർണ്ണങ്ങളുടെ വസന്തോത്സവം...
Bank Workers Forum എന്ന മാസികയുടെ പഴയ ചില കോപ്പികൾ... ഒന്നിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ചടിച്ച് വന്ന എന്റെ ആദ്യ കവിത 'അണ്ണാറക്കണ്ണൻ' , വേറെ ഒന്നിൽ ഒരു ഓണക്കാലത്തെ കുറിച്ചുള്ള കുറിപ്പ്, ഒന്നിൽ 'മരിക്കുന്നതിനു മുൻപ്' എന്ന കവിത...
പിന്നെ ഭദ്രമായി സൂക്ഷിച്ച The Hindu Young World Chennai Edition ന്റെ പഴയൊരു കോപ്പി - അതിൽ ഞാൻ വരച്ച ഒരുകിയൊലിക്കുന്ന ഒരു മെഴുകുതിരിയുടെ ചിത്രവും 'Going Home' എന്ന കുഞ്ഞുലേഖനവും... അന്നതിന് 250 രൂപ ഹിന്ദുവിൽ നിന്നും കിട്ടിയത് ഇന്നും ഓർക്കുന്നു...
പിന്നെ കുറെ സർട്ടിഫിക്കറ്റുകൾ... ഏതൊക്കെയോ കഥാരചന, കവിതാരചന മത്സരങ്ങളിൽ സമ്മാനം കിട്ടിയതിന്റെ... കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവം, എം.ഇ.എസ് സ്കൂൾ ഫെസ്റ്റ്, ചെന്നൈ സഹോദയ കലോത്സവം, അങ്ങനെ...
ഇതൊന്നും കൂടാതെ പഴയ ഡയറിക്കുറിപ്പുകൾ...
അഞ്ചാം ക്ലാസ് മുതൽ ഉള്ള ഡയറികൾ... അന്നത്തെ കുഞ്ഞുഹൃദ്യയുടെ പരിഭവങ്ങളിൽ തുടങ്ങി പ്ലസ്‌ടുവിലെ കൗമാരക്കാരിയുടെ കൗതുകങ്ങളും സ്വപ്നങ്ങളും, ഗുരുവായൂരപ്പൻ കോളേജിലെ മരത്തണലിലും ഇടനാഴികളും പുസ്തകക്കെട്ടുകൾ കൈയ്യിലേന്തി കൂട്ടുകാരുമൊത്ത് നടന്നു നീങ്ങിയ ഒരു പെണ്‍കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ...
എല്ലാം കണ്ടും വായിച്ചും കഴിഞ്ഞപ്പോൾ വീണ്ടും ആ കാലമെല്ലാം ജീവിച്ചത് പോലെ... ഒരു ചെറിയ കുട്ടിയിൽ നിന്നും വീണ്ടും ബിരുദാനന്തരബിരുദപഠനത്തിൽ എത്തി നില്ക്കുന്ന, ഭാവിയിലേക്ക് ഉറ്റു നോക്കുന്ന, ഭ്രാന്തമായി സ്വപ്‌നങ്ങൾ കാണുന്ന ഓർമകളിൽ മുങ്ങിക്കളിക്കാൻ ഇഷ്ടപ്പെടുന്ന ഞാനെന്ന വ്യക്തിയിലേക്ക്...
മധുരം മണക്കുന്ന തെരുവുകളും ഉരുക്കളും നാടകങ്ങളും ഗസൽമഴ പെയ്യുന്ന സന്ധ്യകളും സ്നേഹം നിറഞ്ഞ മനുഷ്യരും ഉള്ള ഈ നാടിനോട് നാളെ വിട പറയുമ്പോൾ, ഈ രാത്രി നിദ്രാദേവി അകന്നു നില്ക്കുന്നു... ഓർമ്മകൾ പുതച്ച് ഞാൻ കിടക്കട്ടെ...