Friday 22 May 2015

മഴയുടെ കാമുകി

ഇന്നവന്‍ വീണ്ടും വന്നു - അവളുടെ മഴ. പക്ഷെ അവള്‍ക്ക് തീരെ ഇഷ്ടമില്ലാത്ത അവന്‍റെ ആ രണ്ട് കൂട്ടുകാരെയും കൂട്ടിയാണവന്‍ വന്നത് - ഇടിയും മിന്നലും. അവള്‍ക്കവരെ വല്ലാത്ത ഭയമാണ്. അവര്‍ കൂടെയുള്ളപ്പോള്‍ അവനരികില്‍ പോലും അവള്‍ പോകാറില്ല. ചിലപ്പോള്‍ അവന്‍ പോയാലും അവരിവിടെ തന്നെ കറങ്ങി നടക്കുന്നത് കാണാം. ചിലപ്പോള്‍ അവന്‍റെ കൂട്ടില്ലാതെയും അവര്‍ വരും. പിന്നെ ചിലപ്പോള്‍ ഒന്ന്‍ വന്നു നോക്കി പോകും - അവനെയും അവന്‍റെ അവളെയും അവരുടേതായ കുഞ്ഞുലോകത്തിന്‍റെ സ്വകാര്യതയില്‍ ലയിക്കാനനുവദിച്ചു കൊണ്ട്... എന്നിട്ട് ദൂരേയ്ക്ക് മാറി നിന്ന് അവരെ കേള്‍പ്പിക്കാനായി അല്പം കമന്‍റുകളിവിടേയ്ക്കെറിയും അവര്‍. അപ്പോള്‍ മാത്രമാണ് അവരോടവള്‍ക്ക് സ്നേഹം തോന്നുക. കാരണം അവരുടെ ആ കമന്‍റുകളില്‍ ചിലത് അവളുടെ മുഖം നാണത്താല്‍ ചുവപ്പിക്കുകയും അവന്‍ ആ ചുവപ്പിനെ നോട്ടം കൊണ്ടോമനിച്ചും കൈകള്‍ കൊണ്ട് തലോടിയും ചുണ്ടുകള്‍ കൊണ്ട് ചുംബിച്ചും താലോലിക്കാറുണ്ട്. അങ്ങനെ അവരൊരുപാട് നേരം അങ്ങനെ സ്ഥലകാലബോധമില്ലാതെ ഒന്നിച്ചിരിക്കാറുണ്ട്...

Thursday 2 April 2015

അതിരാണിപ്പാടത്തെ വിശേഷങ്ങൾ

കുറച്ച് നാളുകൾക്ക് മുൻപാണ് ഞാൻ അതിരാണിപ്പാടത്തെത്തിയത്. വർഷങ്ങളായി കാണണമെന്നും അറിയണമെന്നും ആഗ്രഹിച്ച സ്ഥലം. കേട്ടുകേൾവി മാത്രമുള്ള അവിടെ അപരിചിതരായ ആളുകൾക്കിടയിൽ, അപരിചിതമായൊരു കാലത്താണ് എത്തിച്ചേർന്നതെങ്കിലും വലിയ വിഷമമൊന്നും തോന്നിയില്ല. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേയ്ക്കും, നഗരങ്ങളിൽ നിന്നും മഹാനഗരങ്ങളിലേയ്ക്കും തലസ്ഥാന നഗരികളിലേയ്ക്കും നീളുന്ന എന്റെ ജീവിതയാത്ര എന്നെയിതിന് പാകപ്പെടുത്തിയത് പോലെ..

ഇവിടെ ഞാൻ കന്നിപ്പറമ്പിലാണ് താമസം. കന്നിപ്പറമ്പിൽ കൃഷ്ണൻ മാസ്റ്ററും ഭാര്യയും രണ്ടു മക്കളുമാണ് താമസം. കൃഷ്ണൻ മാസ്റ്ററുടെ ഇളയ മകൻ ശ്രീധരന്റെ കൂടെ വെറുതേ അലഞ്ഞു തിരിഞ്ഞു നടക്കുകയാണിവിടെ എന്റെ പ്രധാന പരിപാടി.

ഞാനറിഞ്ഞ കാലം മുതൽക്കേ പൊതുവേ ശാന്തമായിരുന്ന അതിരാണിപ്പാടമിപ്പോൾ ഭീതിയിലാണ്. ലഹള പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടത്രെ. ഉറക്കമിളച്ചു കുന്തവുമേറി കാവലിരിക്കുന്ന ആണുങ്ങളും, ഇരുട്ടാവും മുൻപേ പേടിച്ചു കതകടച്ചിരിക്കുന്ന പെണ്ണുങ്ങളുമാണിപ്പോൾ അതിരാണിപ്പാടത്ത്. അതിനിടയ്ക്കാണ് ലഹളയൊതുക്കാൻ വെള്ളപ്പട്ടാളമെത്തിയിരിക്കുന്നെന്നറിഞ്ഞത്. തുടർച്ചയായി റെയിലിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുന്ന വെള്ളപ്പട്ടാളം അല്പമൊന്നുമല്ല ആശ്വാസം നൽകിയത്! ഈയിടയ്ക്കാണ് പട്ടാളക്യാമ്പിലെ കുസ്നിക്കാരൻ കുഞ്ഞാണ്ടി അതിരാണിപ്പാടത്തെത്തിയത്. ലഹളയെ പറ്റിയുള്ള വർത്തമാനങ്ങൾ ചൂടോടെ കേൾക്കാമെന്ന് കരുതി കൃഷ്ണൻ മാസ്റ്റർ കുഞ്ഞാണ്ടിയെ  വിളിച്ചുവരുത്തി. കുഞ്ഞാണ്ടി പറയുന്ന വിവരങ്ങൾ കേൾക്കാൻ വാതിലിനു പിന്നിൽ മറഞ്ഞിരുന്ന ശ്രീധരന്റെയടുത്തായി ഞാനും കാതോർത്തു നിന്നു. കുഞ്ഞാണ്ടി ഒരു സംഭവം വിവരിക്കുകയാണ്...

കഴിഞ്ഞ വെളുത്തവാവിന്റെയന്നു രാത്രിയിലാണ്. കുഞ്ഞാണ്ടി ജോലിയും കഴിഞ്ഞ് ഒരു സ്നേഹിതന്റെ പുരയിലേക്ക് പോവുകയായിരുന്നു. തുമ്പപ്പൂ പോലത്തെ നിലാവ്-- ക്യാമ്പിൽ നിന്ന് ഒരു വിളിപ്പാടു ദൂരെയുള്ള മൈതാനത്തിനടുത്തെത്തിയപ്പോൾ, മൈതാനത്തിനു ചുറ്റും സ്പെഷ്യൽ പോലീസുകാർ ഗാട്ട് നിൽക്കുന്നു. അങ്ങോട്ട് പോകരുത് എന്നു പറഞ്ഞ് അവർ കുഞ്ഞാണ്ടിയെ തടഞ്ഞു.

"എന്താണവിടെ?" പരിചയമുള്ളൊരു പോലീസുകാരനോട് കുഞ്ഞാണ്ടി മെല്ലെ ചോദിച്ചു.

വേഗം മടങ്ങിപ്പൊയ്ക്കോ എന്ന് ആംഗ്യം കാണിച്ചതല്ലാതെ ആ ചങ്ങാതി കാര്യമൊന്നും പറഞ്ഞില്ല. ഏതോ ഗൂഢമായ മിലിട്രി പരിശീലനമായിരിക്കുമെന്ന് മനസ്സിൽ കരുതി കുഞ്ഞാണ്ടി തിരിഞ്ഞു നടക്കാൻ ഭാവിച്ചു. അപ്പോൾ കണ്ടു, ഒരു കൂട്ടം ആളുകളെ അങ്ങോട്ട് തെളിച്ചുകൊണ്ടു വരുന്നത്. പെണ്ണുങ്ങളാണ്. എല്ലാം ഉമ്മച്ചിപ്പെണ്ണുങ്ങൾ. വെളുത്ത കുപ്പായമിട്ടു തലയിൽ തട്ടവുമായി പൊൻപണ്ടങ്ങൾ മിന്നിച്ചു കൊണ്ട് കൂട്ടത്തോടെ നീങ്ങുന്ന ആ മാപ്പിളച്ചികൾ നിലാവിൽ നല്ലൊരു കാഴ്ച്ചയായിരുന്നു. പോലീസുകാർ ചുറ്റും നിന്ന് അവരെ തള്ളിനീക്കുന്നു. ഒരു പത്തുമുപ്പതു പെണ്ണുങ്ങളുണ്ടാവും അക്കൂട്ടത്തിൽ. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളും ഉണ്ടായിരുന്നു. (അവരെല്ലാം ലഹളക്കാരായ മാപ്പിളമാരുടെ പുരകളിലെ പെണ്ണുങ്ങളാണെന്നു പിന്നീടാണു കുഞ്ഞാണ്ടിക്ക് മനസ്സിലായത്.) ചിലർ ഉറക്കെ നിലവിളിക്കുന്നു. ചിലർ തേങ്ങിക്കരയുന്നു. അറക്കാൻ തെളിച്ചു കൊണ്ടുപോകുന്ന ആട്ടിങ്കൂട്ടത്തെ ഓർത്തു പോയി, കുഞ്ഞാണ്ടി.

കുറച്ചു കഴിഞ്ഞപ്പോൾ ഒരാർപ്പും വിളിയും കേട്ടു. ക്യാമ്പിൽ നിന്നും വെള്ളപ്പട്ടാളക്കാരുടെ വരവാണ്--എല്ലാവരും കുടിച്ചു കുന്തം മറിഞ്ഞ മട്ടിലാണ്. ഉറക്കെ പാട്ടു പാടുന്നു. ചിലർ വായിൽ വിരലിട്ടു ചൂളം വിളിക്കുന്നു. പഹയർ ഒരു പത്തുനൂറെണ്ണമുണ്ട്.

കുഞ്ഞാണ്ടി ഒരു മരത്തിന്റെ മറവിലേയ്ക്ക് മാറി നിന്നു.

മൈതാനത്തിന്റെ നടുവിൽ തളച്ചിട്ട മാപ്പിളിച്ചികളുടെ നേർക്ക് വെള്ളപ്പട ഒരു കുതി കുതിക്കുന്നതു കണ്ടു..... തുടർന്ന് ഒരു കൂട്ടനിലവിളി.... കുഞ്ഞാണ്ടി പിന്നെ അവിടെ നിന്നില്ല.

പിറ്റേന്നു രാവിലെ മൈതാനത്തു ചെന്നു നോക്കിയപ്പോൾ കുരുതികഴിച്ച ഭഗവതിത്തറപോലെ ഉണ്ടായിരുന്നു ആ സ്ഥലം: പുല്ലിലും മണ്ണിലുമെല്ലാം ചോര തെറിച്ച പാടുകൾ!

കുഞ്ഞാണ്ടിയുടെ കഥ കേട്ട് ഞെട്ടിത്തരിച്ചു ചുമരും ചാരി നിന്ന ഞാൻ ദൂരെയെവിടെയോ നിന്നെന്ന പോലെ ഗദ്ഗദ സ്വരത്തിൽ ശ്രീധരന്റെ ചോദ്യം കേട്ടു,

"എന്തിനാണ് ഉമ്മച്ചികളെ മൈതാനത്തേയ്ക്ക് കൊണ്ടുപോയത്?"

ഒരല്പ നേരത്തെ മൗനം. പിന്നെ, ആശ്വസിപ്പിക്കാനെന്ന പോലെ കൃഷ്ണൻ മാസ്റ്ററുടെ ശബ്ദം, വീണ്ടും, ദൂരെയെവിടെയോ നിന്നുമെന്ന പോലെ ഞാൻ മുഴങ്ങി കേട്ടു,

"ആ മാപ്പിള സ്ത്രീകളുടെ ഭർത്താക്കന്മാരൊക്കെ ലഹളക്കാരാണ്. അവർ കാട്ടിൽ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ഭാര്യമാരെക്കൊണ്ട് പറയിപ്പിക്കാനാണ് അവരെ മൈതാനത്തേക്കു കൂട്ടിക്കൊണ്ടു പോയത്-നീയിതൊന്നും കേട്ട് ഇവിടെ ഇരിക്കണ്ട; പോയി പാഠം പഠിച്ചോ--"

അച്ഛന്റെ വാക്കുകേട്ട് അസ്വസ്ഥനായി അകത്തേക്ക് പോയ ശ്രീധരനേയും നോക്കി ഞാൻ ചുമരരികിൽ തളർന്നിരുന്നു. അന്ന് രാത്രിയിൽ എനിക്കുറക്കം വന്നില്ല. ഉറങ്ങിക്കിടക്കുമ്പോഴും ശ്രീധരൻ അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് കാര്യമറിയാൻ ഞാനവന്റെ സ്വപ്നത്തിലേയ്ക്ക് കയറിച്ചെന്നു -- അവിടെ അത്ഭുതകരമായൊരു കാഴ്ച്ച കണ്ടു.

കാട്ടിലെ ഒരു പച്ചപ്പുല്മൈതാനത്ത്, പാലുപോലത്തെ നിലാവിൽ, ഒരു കൂട്ടം വെളുത്ത ആടുകൾ മേഞ്ഞു കളിക്കുന്നു. ദൂരെനിന്ന് ഒരു ഓലിവിളി-- ചെന്നായ്ക്കളുടെ വരവാണ്! ചെന്നായ്ക്കൾ പല്ലിളിച്ച്, വാലിളക്കി, ചൂളം വിളിക്കും പോലെ മുരണ്ടുകൊണ്ട് ആട്ടിൻകൂട്ടത്തിന്റെ നേർക്ക് കുതിച്ചു ചാടുന്നു. ആടുകളുടെ കരച്ചിലും, ചെന്നായ്ക്കളുടെ മുരൾച്ചയും ചൂളംവിളികളും കൂടിച്ചേർന്ന ഒരു ഭയങ്കര സംഗീതം. ചെന്നായ്ക്കൾ ആടുകളുടെ പള്ളയും കൊറുവും കടിച്ചുകീറുന്നു-പിന്നെ ഇരുട്ട്--നിശ്ശബ്ദത!.....

സൂര്യനുദിക്കുന്നു. മൈതാനത്തു മുഴുവനും ചുവന്ന റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ശ്രീധരൻ പൂ പറിക്കാൻ കൈ നീട്ടുന്നു. തൊട്ടപ്പോൾ റോസാപ്പൂ അല്ല ചോരക്കട്ടയാണ്! ചോരക്കട്ട! അതു കൈവിരലിൽ ചായം പോലെ ഒട്ടുന്നു. അരികെ വെള്ളാരങ്കല്ലിന്റെ വലിയൊരു പാറ വെയിലിൽ വെട്ടിത്തിളങ്ങുന്നു!...ശ്രീധരൻ വിരലിലെ ചോരച്ചായംകൊണ്ട് വെള്ളാരങ്കല്ലിന്മേൽ വരച്ചു-- 'ജഗള'.

അത് കണ്ടു ഞാൻ ഏങ്ങിയേങ്ങിക്കരഞ്ഞു...


Note:
  1. അതിരാണിപ്പാടം - എസ്. കെ. പൊറ്റക്കാടിന്റെ 'ദേശത്തിന്റെ കഥ' എന്ന നോവലിന്റെ പശ്ചാത്തലം ഈ ഇടമാണ്..
  2. ഇറ്റാലിക്സിൽ ഉള്ള ഭാഗം 'ദേശത്തിന്റെ കഥ' എന്ന നോവലിൽ നിന്നും എസ്.കെ യുടെ വരികൾ...

Thursday 1 January 2015

ഡയറി


ഇന്ന് ഞാനൊരു ഡയറി വാങ്ങി.
2015 – ലേക്ക്.
അതിങ്ങനെ പറഞ്ഞു നടക്കാന്‍ മാത്രമുണ്ടോ എന്ന് നിങ്ങള്‍ക്കൊക്കെ തോന്നുന്നുണ്ടാവും. പറയട്ടെ, അതൊരു വല്ല്യ കാര്യം തന്ന്യാ..
ഒരീസം മുഴുവനും അലഞ്ഞതിനു ശേഷമാ ആ ഡയറി കിട്ട്യത്.
എത്രയെത്ര കടകളില്‍ കയറിയിറങ്ങി..
എത്ര ദൂരം നടന്നു...
ഒക്കെ ഒരു ഡയറിക്ക് വേണ്ടി..
സാധാരണ പെണ്ണുങ്ങളെ പോലെ വസ്ത്രം വാങ്ങാന്‍ പോകുമ്പോള്‍ ഇത്ര സമയമെടുക്കാറില്ല. പക്ഷെ അങ്ങനെയാണോ ഡയറി?
ഒരു ദിവസത്തെ മുഴുവന്‍ വിശേഷങ്ങളും, പരദൂഷണവും, രാഷ്ട്രീയവും, വിളിക്കാന്‍ പറ്റാത്ത തെറികളും ഒക്കെ അവിടല്ലേ ഇറക്കി വെക്കുക..!!!
ഒരു നേരിയ പരിചയം.. സൗഹൃദം.. ഒന്നിച്ചൊരു യാത്ര... ഒരു വര്‍ഷം നീളുന്ന ഒരു ബന്ധം..
എക്കാലവും കാത്തു സൂക്ഷിക്കാന്‍ തോന്നുന്ന ഒരു ജീവിതകാലത്തെ കൂട്ടുകാരന്‍...
മനസ്സിനിണങ്ങിയത് തന്നെ വേണം...
ഡയറിയെഴുത്ത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തമായി ഡയറി ഇല്ലാതിരുന്നത് കൊണ്ട് പഴയ നോട്ടുപുസ്തകത്തിനുള്ളില്‍ തിയ്യതിയിട്ട് ഓരോന്ന് കുത്തിക്കുറിക്കാന്‍ തുടങ്ങിയത്. ആരും കാണാതെ അത് സൂക്ഷിച്ചു വെച്ചു.. പിടിക്കപ്പെട്ടാല്‍ 'പെങ്കുട്ട്യോള് അത് ചെയ്യരുത്, ഇത് ചെയ്യരുത്' എന്നൊക്കെ പറയുന്നവര്‍ അതെല്ലാം വലിച്ചു കീറി കളയുമോ എന്ന് ഭയപ്പെട്ട് എപ്പോഴും അത് കൂടെ കൊണ്ടു നടന്നു.. വീട്ടില്‍, സ്കൂളില്‍, വെക്കേഷന് പോയിരുന്ന ഇടങ്ങളില്‍.. ഒക്കെ... ആരും ശ്രദ്ധിക്കാത്ത സമയത്ത് മാത്രം അത് തുറന്നു നോക്കുകയും പെന്‍സില്‍ കൊണ്ട് എഴുതുകയും ചെയ്തു...
എങ്കിലും, ഒരു നാള്‍ പിടിക്കപ്പെട്ടു..
എന്‍റെ നോട്ടുപുസ്തകം അവരെല്ലാവരും കൂടി തുറന്നു വായിച്ചു..
തെരുവോരങ്ങളില്‍ എന്‍റെ വാക്കുകള്‍ എനിക്ക് ചുറ്റും പറത്തി അവരെന്നെ നഗ്നയാക്കി.
പരിഹാസച്ചിരികള്‍ എനിക്ക് ചുറ്റും അലയടിച്ചു..
വീടിന്‍റെ ഇരുണ്ട മൂലയ്ക്ക് ഒറ്റയ്ക്കിരുന്നു ഞാന്‍ മൌനമായ് കണ്ണീര്‍ വാര്ത്തു .
പിന്നീട് ആ നോട്ടുപുസ്തകത്തില്‍ ഒന്നും എഴുതപ്പെട്ടില്ല. വാക്കുകള്‍ മനസ്സിനുള്ളില്‍ നിന്നും പുറത്തേയ്ക്കൊഴുകിയില്ല. മൗനം കൂട്ടിനു വന്നു.
വീണ്ടും ഒരു ന്യൂ ഇയര്‍..
ഇനിയൊന്നുമെവിടെയുമെഴുതില്ലെന്ന് ആ കുഞ്ഞു മനസ്സില്‍ ശപഥം ചെയ്തു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ ന്യൂ ഇയറില്‍ അച്ഛന്‍ ഒരു സമ്മാനം തന്നു.
ഒരു ഡയറി.
മേടിച്ചു തന്ന സ്ഥിതിക്ക് വാങ്ങി വെച്ചു. എങ്കിലും എഴുതിയില്ല ഒന്നും.
മേശയുടെ ഒരു കോണില്‍ അത് കിടന്നു - എന്റെ കയ്യെത്തും ദൂരത്ത്. പുതുവര്‍ഷത്തിലെ ദിവസങ്ങള്‍ ഓരോന്നായി കഴിഞ്ഞു പോയി. പഴയ നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ട കുറച്ചു വരികള്‍ അച്ചടി മഷി പുരണ്ട് “അണ്ണാറക്കണ്ണന്‍” എന്ന കവിതയായി വന്ന ഒരു മാസികയുമായി അച്ഛന്‍ ഒരു വൈകുന്നേരം ജോലി കഴിഞ്ഞു വന്നു. സന്തോഷം പങ്കു വയ്ക്കാന്‍ ആരുമില്ലാതിരുന്ന ആ നേരം മേശയുടെ ഒഴിഞ്ഞ കോണില്‍ എന്നെ കാത്തിരിക്കുന്ന ആ ഡയറി ഞാന്‍ കയ്യിലെടുത്തു. ആദ്യമായി അതില്‍ കുറിച്ചിട്ടു.. സന്തോഷം തുളുമ്പുന്ന വരികള്‍..
പിന്നീടിങ്ങോട്ട്‌ ഓരോ വര്‍ഷവും പുതിയ ഡയറി. പുതിയ ഓര്‍മകള്‍, സംസാരം, ചര്‍ച്ച, യാത്ര.. കുറിപ്പുകള്‍.. അങ്ങനെയങ്ങനെ..
പിന്നീടെപ്പോഴോ എഴുത്ത് കുറഞ്ഞു.. ചര്‍ച്ചകളും ഓര്‍മകളും കുറിച്ചിടാന്‍ മടിച്ചു.. ഡയറിയോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് പേരിനു മാത്രമായി.. വാക്കുകളില്‍ പിശുക്ക് കാണിച്ചു. അങ്ങനെയിരിക്കെയാണ് മൂന്നു വര്‍ഷം മുന്‍പ് ഒരു സുഹൃത്തിനോട് അവിചാരിതമായി ഡയറിയെഴുത്തിനെ കുറിച്ച് പറയാനിടയായതും ആ ചങ്ങാതിയുടെ പ്രേരണയാല്‍ വീണ്ടും ഡയറിയുമായി കൂട്ടുകൂടാനും തുടങ്ങിയത്...
പിന്നീടിങ്ങോട്ട്‌ ഒരു ദിവസം പോലും മുടക്കിയിട്ടില്ല.
ഒരോ വര്‍ഷവും പുതുക്കുന്ന ബന്ധങ്ങളും യാത്രകളും ദിവസങ്ങളും ഓര്‍മകളും സൂക്ഷിക്കുന്ന എന്‍റെ ഡയറി..
ഒന്നിച്ചാണ് ഈ യാത്ര. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും തെറ്റുകളും കുറ്റങ്ങളും സഹിച്ചും അങ്ങനെ...
ആദ്യത്തെ ഒരു നേര്‍ത്ത പരിചയത്തിനും സൌഹൃദത്തിനും അപ്പുറം, ഒരു യാത്ര തന്നെ ഒന്നിച്ചു പോകുകയും, അവസാനം മറ്റൊന്നിനെ കൂട്ടുപിടിക്കേണ്ടി വരുമെന്ന അനിവാര്യതയ്ക്കിടയിലും സ്നേഹിച്ചു സ്നേഹിച്ച് മനസ്സ് പങ്കു വെച്ച്, ഇണക്കിളികളെ പോലെ, അങ്ങനെയങ്ങനെ..
ഞാനും എന്‍റെ ഡയറിയും...