Wednesday 9 January 2013

പഴയ പുസ്തകത്താളുകള്‍ക്കുള്ളില്‍ നിന്നും കിട്ടിയത്...

ഏകദേശം ഒരു അഞ്ച് വര്‍ഷം മുന്‍പ് ഏതോ ഒരു പുസ്തകത്തിന്‍റെ അവസാന താളുകളില്‍ കുത്തിക്കുറിച്ചിട്ടത്... ഉറക്കം തൂങ്ങിയ മടുത്ത ഒരു ക്ലാസ്സിലിരുന്ന് ചെയ്ത പരിപാടിയാണ് എന്നാണ് എന്‍റെ ഓര്‍മ.  അത് അതേപടി, യാതൊരു തിരുത്തലുകളോ ഒന്നും ഇല്ലാതെ ഇവിടെ കൊടുക്കുന്നു... ഒരു പതിനാറുകാരിയുടെ അപക്വമായ ചിന്തകളാണ്, എങ്കിലും...അഭിപ്രായം അറിയിക്കാന്‍ മറക്കല്ലേ... 




നിലാവുള്ള രാത്രിയില്‍ 
നിശാഗന്ധി പൂത്തു 
നിശാശലഭങ്ങള്‍ പറന്നുയര്‍ന്നു.
കിനാവുകള്‍ കണ്ടു ഞാന്‍ 
മയങ്ങുന്ന നേരത്ത് 
കുളിര്‍ക്കാറ്റ് വന്നു 
മാടി വിളിച്ചു.
മയക്കം വിട്ടു ഞാന്‍ 
ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ 
നിലാവില്‍ കുളിച്ചൊരീ 
ഭൂമി കണ്ടു 
രാത്രി തന്‍ നിശബ്ദത 
സ്വയം മുറിച്ചു കൊ-
ണ്ടൊരു സ്വര്‍ഗ്ഗ സംഗീതം 
വരവേറ്റു 
പാടാന്‍ കൂട്ടിനായ് 
ചീവീടുകള്‍ വന്നു 
അറിയാതെ ഞാനെന്നെ 
മറന്നു പോയി
തണുപ്പുള്ള രാത്രിയില്‍ 
നക്ഷത്ര കണ്ണുള്ള 
രാജകുമാരന്‍ 
വന്നു ചേര്‍ന്നു 
സ്വയം മറന്നാനന്ദിച്ചു 
ഞാന്‍ നൃത്തം വയ്ക്കുമ്പോള്‍ 
ഒരു നിശാഗന്ധിയാ 
കൈയ്യിലേന്തി 
ഏഴാം കടലി-
ന്നക്കരെയുല്ലൊരു 
രാജകുമാരന്‍ 
വന്നു ചേര്‍ന്നു.
എന്‍ കരം കവര്‍ന്നവന്‍ 
എന്‍ മനം കവര്‍ന്നുകൊ-
ണ്ടേതോ സ്വര്‍ഗത്തില്‍ 
പോയ്‌ മറഞ്ഞു...