Sunday 2 November 2014

Going home


My article Going home came published in The Hindu Young World on Friday, July 8, 2005 when I was a Class X student at Sindhi Model Senior Secondary School, Kellys, Chennai.


I’ve always longed for my summer vacation... so that I could escape from the moribund city life... from the heaps of school books and homework... from the polluted air around me... and most of all the mechanical life of the city.
All through my summer vacation, I’ll be at my mother’s home at Vattoli, a small village in Kozhikode district, Kerala.
Vattoli is a village with hills on one side and paddy fields on the other. The hills have a number of caves at the top, which are said to have been occupied by tigers during my grandpa’s childhood days. It is a very tranquil place.
In Chennai, the sun rises in the sea. In Vattoli, the sun rises through the hills. Early in the morning if we go out, we can hear the chirping of the birds and also the morning prayer of the cuckoos. The village is lush green with bushes, pepper vines, bamboo, arecanut and coconut trees and many others. Many flowers bloom due to the summer rains. Natural mushrooms also arise from these rains. There is a spring nearby and also a canal to irrigate the paddy fields.
There is a Shiva Temple nearby where festivals are held at this particular time of the year. Festivals, especially that of temples, are something very unique here.
Girls walk in a procession carrying a plate containing a small lamp and certain fruits, which are used for worship. This plate is known as thalam.
Behind them is a procession of people with different types of dresses. At last comes the elephants, caparisoned, and also people sitting on them with a deity. After the pooja, there will be cultural programmes, folk dances and songs, kolkali and other such items.
          One of my uncles is a physical education teacher and a good volleyball player who has won many prizes in district and state level games. He takes the lead in organising the local cultural and sports activities.
          He insists that we participate in the various activities. And we all take it up with lots of joy except me... since I was always poor in sports.
          Our house is a big ancestral home in the middle of a large area covered by various plants, trees and bushes.
          Each season sees the garden rich with different kinds of fruits like jackfruit, mango, banana, cashewnut fruit, mulberry, pineapple and many more. There are many flowers and other small vegetables in my grandma’s little garden.
          We have a cowshed with two cows. My grandma gives me a daily dose of milk before I go to bed. The calves have bells around their neck.
          My grandmother also keeps roosters, hens and chicks. We sometimes find wild birds too. Sometimes jackals come to catch the birds, which are in the garden before my grandma puts them in at night.
          As for us children, we have a lot of things to do. Being the eldest, I’m the most responsible, but also lead in almost all our naughty deeds. We play a lot of games.
          Climbing trees is one of my favourite hobbies during vacations. We would steal the ripe or raw mangoes that my grandma tried to hide from us.
          Sitting in front of the television is rarely an option since we have other things to do. And we’ll always be busy (in our naughty deeds). Another hobby is to make different shapes with clay.
          My grandma is an expert in traditional cooking and my aunts in modern cooking. During vacations, we have a get-together in my grandma’s house. There will be a lot of mouth-watering delicious dishes. As children, we love food... and we eat as much as we can as if we were participating in some food eating competition.
          I enjoy village food especially that of my grandma. An escape from all junk food too...

Wednesday 6 August 2014

സൗഹൃദദിനത്തിൽ

ആഗസ്റ്റ് 3. 
സൗഹൃദദിനമാണത്രെ.. 


ഫോൺ വഴിയും ഇന്റർനെറ്റ് വഴിയും എന്റെ ഇൻബോക്സ് സൗഹൃദദിനാശംസകൾ കൊണ്ട് നിറച്ച സുഹൃത്തുക്കൾ ഇത്തവണ കുറവാണ്.. 
എങ്കിലും ഫേസ്ബുക്കിൽ പലരും പോസ്റ്റ് ചെയ്തിരിക്കുന്ന ആശംസാചിത്രങ്ങൾ കണ്ടപ്പോൾ ഓർത്തു പോയത് പഴയ ഒരു കൂട്ടുകാരനെയാണ്.
ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച ഒരു കൂട്ടുകാരനെ..


അച്ഛമ്മയ്ക്ക് വയ്യാതായപ്പോൾ അത് വരെ കൊച്ചിയിൽ ജോലി ചെയ്തിരുന്ന അച്ഛൻ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങുകയായിരുന്നു. അങ്ങനെ അത് വരെ കൊച്ചിയിലെ ഒരു നഴ്സറി സ്കൂളിൽ പോയിരുന്ന ഞാൻ കോഴിക്കോട്ടെ ഒരു സ്കൂളിൽ അല്പം വൈകിയെങ്കിലും ഒന്നാം ക്ലാസിൽ ചേർന്നു.

എന്നെ പോലെ ക്ലാസിൽ നേരത്തെ എത്തിയിരുന്ന കുട്ടിയായിരുന്നു അവനും. എന്നെ പോലെ തന്നെ അവനും അന്നൊരു അന്തർമുഖനായിരുന്നു. കണ്ടാൽ ഒന്ന് ചിരിക്കും, അത്ര തന്നെ. മാത്രവുമല്ല അവൻ അന്നേ ക്ലാസിൽ ഫസ്റ്റും ടീച്ചർമാരുടെ കണ്ണിലുണ്ണിയുമായിരുന്നു. നമ്മക്ക് വേണ്ടപ്പാ ഇത്രേം വല്യ പുള്ളികളോട് കൂട്ട് എന്ന മട്ടിൽ ഞാൻ മിണ്ടാതെ ക്ലാസിലെ ഒരു കോണിൽ പോയിരിക്കും. ഇങ്ങോട്ട് വന്നു പരിചയപ്പെടാൻ അവനും വല്യ ഉത്സാഹമൊന്നും ഉണ്ടായിരുന്നില്ല.

ഓണപ്പരീക്ഷയുടെ റിസൾട്ട് വന്നപ്പോഴാണത് സംഭവിച്ചത്. എനിക്കും അവനും എല്ലാ വിഷയങ്ങളിലും ഏകദേശം ഒരേ മാർക്ക്. കണക്കുപരീക്ഷയുടെ ഫലം വന്നപ്പോൾ അവന് എന്നേക്കാൾ ഒരു മാർക്ക് കൂടുതൽ. അത്തവണത്തെ പരീക്ഷയിൽ അവനായിരുന്നു ക്ലാസിൽ ഫസ്റ്റ്, ഞാൻ രണ്ടാമതും..

പ്രോഗ്രസ് കാർഡ് കൊടുക്കുന്ന ദിവസം സ്വന്തം അമ്മയ്ക്കൊപ്പം നിൽക്കുന്ന അവനെ ഞാനെന്റെ അമ്മയ്ക്ക് കാണിച്ചു കൊടുത്തിട്ട് പറഞ്ഞു, അതാണ് ഞങ്ങളുടെ ക്ലാസിലെ ഏറ്റവും പഠിക്കുന്ന കുട്ടി എന്ന്. ഞങ്ങൾ വീട്ടിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു. അമ്മ വേഗം എന്റെ കയ്യും പിടിച്ച് അവരെ പരിചയപ്പെടാൻ ചെന്നു. എന്റെ അമ്മയും അവന്റെ അമ്മയും പെട്ടന്ന് കൂട്ടായി. ഒപ്പം എങ്ങനെയോ ഞങ്ങളും..
പിന്നെ പിന്നെ രാവിലെ നേരത്തെയെത്തി മറ്റു കുട്ടികളെ ഞങ്ങൾ കാത്തു നിന്നില്ല. ബാഗും ക്ലാസിൽ വെച്ച് ഗ്രൗണ്ടിലേക്കോടും - കളിക്കാൻ. വല്ല അസുഖവും വന്ന് എനിക്ക് സ്കൂളിൽ പോകാൻ പറ്റാതിരുന്നാൽ അവന്റെ വീട്ടിൽ ചെന്നായിരുന്നു നോട്ട്സൊക്കെ എഴുതിയെടുത്തിരുന്നത്. അവനും ലീവായാൽ അങ്ങനെ തന്നെ. അമ്മമാരെ നോട്സ് എഴുതിയെടുക്കാൻ വിട്ട് ഞങ്ങൾ വീടിനു ചുറ്റും കളിച്ചു നടക്കും.ചെറുപ്പം മുതൽക്കേ അവന് ആസ്മയുടെ പ്രശ്നമുണ്ടായിരുന്നു. ഞങ്ങളോടിക്കളിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് അവന്റെ അമ്മ വന്ന് അവന്റെ തലയിലെ വിയർപ്പ് തുടച്ചുകൊണ്ടിരുന്നു. അവനെനിക്ക് പലതും പഠിപ്പിച്ചു തന്നു.. പാവക്കുട്ടികളേപ്പോലെ തന്നെ കാറുകളെയും കളിത്തോക്കുകളെയും ആക്ഷൻ ഹീറോകളെയും ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയത് അവൻ കാരണമായിരുന്നല്ലോ.. ഈർക്കിളും നൂലും കൊണ്ട് അമ്പും വില്ലും ഉണ്ടാക്കാനൊക്കെ എനിക്ക് പഠിപ്പിച്ചു തന്നത് അവനായിരുന്നു. തിരിച്ച് ഓല കൊണ്ട് പന്തും കാറ്റാടിയും കണ്ണാടിയും മറ്റുമൊക്കെ ഉണ്ടാക്കാൻ ഞാൻ അവനെയും പഠിപ്പിച്ചു.

ആറ് വർഷങ്ങൾ പ്പെട്ടന്ന് കടന്നു പോയി. എന്റെ അച്ഛന് വീണ്ടും സ്ഥലം മാറ്റം - ഇത്തവണ ചെന്നൈയിലേക്ക്. വീണ്ടും നാട്ടിലേക്ക് വന്നപ്പോൾ പ്ലസ് ടുവിന് അവൻ പഠിക്കുന്ന അതേ സ്കൂളിൽ ചേർക്കാൻ പറഞ്ഞത് അവന്റെ അമ്മ തന്നെയായിരുന്നു.. പക്ഷെ അപ്പോഴേക്കും അവനൊരുപാട് മാറിപ്പോയിരുന്നു. സ്കൂളിൽ വെച്ച് ഒന്ന് ചിരിച്ചാൽ പോലും അവൻ യാതൊരു പരിചയവും കാണിച്ചില്ല. സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറി. അന്നെനിക്കത് വലിയ വിഷമമായി. ബാല്യത്തിന്റെ സുന്ദരമായ ഓർമകളിൽ അവൻ എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു. ഒരിക്കൽ അച്ഛനുമമ്മയ്ക്കുമൊപ്പം അവന്റെ വീട്ടിൽ ചെന്നപ്പോൾ പക്ഷെ അവന് ഈ അപരിചിതത്ത്വമൊന്നും ഉണ്ടായില്ല. ഞങ്ങൾ കുറേ നേരം ഓരോന്ന് സംസാരിച്ചിരുന്നു. അവൻ സ്കൂളിൽ വെച്ച് സംസാരിക്കാതിരിക്കുന്നതിനെ പറ്റി എനിക്ക് നല്ല പരിഭവമുണ്ടായിരുന്നു. ഞാനത് പറഞ്ഞപ്പോൾ മുതിർന്ന ഒരാളെ പോലെ അവനെന്നെ ഉപദേശിച്ചു, "സ്കൂളീന്നെന്നോട് മിണ്ടാനൊന്നും വരണ്ട. ബാക്കിയുള്ള കുട്ടികൾ വെറുതേ കളിയാക്കും."
"അതിനെന്താ?", ഞാൻ ചോദിച്ചു, "കളിയാക്കുന്നോര് കളിയാക്കിക്കോട്ടെ."
"അത് ശരിയാവൂല. അല്ലെങ്കി തന്നെ നിന്നെ _________ന്റെ പേര് വെച്ച് കളിയാക്കുന്നുണ്ട്. ഞാനിത്രേം കാലം രക്ഷപ്പെട്ടതാ. ഇനി ഇതൊന്നുമെടുത്ത് തലേല് വെക്കാൻ എനിക്ക് പറ്റൂല", അവൻ തീർത്ത് പറഞ്ഞു.
അനുസരിക്കാതെ എനിക്ക് നിവൃത്തിയില്ലായിരുന്നു. എന്തായാലും സ്കൂളിൽ വെച്ച് അവനെന്നോട് മിണ്ടില്ല.
പക്ഷെ ട്യൂഷൻ ക്ലാസിൽ വെച്ചും മറ്റും അവനെന്നോട് സംസാരിച്ചുകൊണ്ടിരുന്നു. ബാല്യത്തിൽ നട്ട വേരുകളിലൂന്നി ആ സൗഹൃദം വീണ്ടും തഴച്ചു വളർന്നു...

പ്ലസ് ടു കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഞാൻ ഗുരുവായൂരപ്പൻ കോളേജിലും പിന്നീട് പോണ്ടിച്ചേരിയിലേക്കും പോയി. അവൻ മറ്റെന്തൊക്കെയോ കോഴ്സ് പഠിക്കാനും. പിന്നീട് ഞാനവനെ കണ്ടിട്ടില്ല. വല്ലപ്പോഴും അവന്റെ അമ്മ വീട്ടിൽ വരും. അച്ഛനുമമ്മയും അവന്റെ വീട്ടിലും പോയിട്ടുണ്ട്. പക്ഷെ ഞങ്ങൾ തമ്മിൽ കണ്ടില്ല. ഇപ്പോൾ ആറ് വർഷങ്ങൾ കഴിഞ്ഞു. ഇവിടെ അടുത്ത് തന്നെയാണവന്റെ വീട്. എന്നിട്ടും ഞാനവനെ കണ്ടില്ല. കാണണമെന്ന് തോന്നിയിട്ടുമില്ല. അവനും അതാഗ്രഹിക്കുന്നില്ല എന്ന ബോധ്യമുള്ളത് കൊണ്ടാവാം..

പക്ഷെ മനസ്സിലെ പ്രിയപ്പെട്ട ഒരു കോണിൽ സൂക്ഷിക്കുന്നുണ്ട് ആ സൗഹൃദവും അതിന്റെ സുന്ദരമായ ഓർമകളും..

കാലങ്ങൾ കഴിഞ്ഞ് ഞാൻ ഒരമ്മയും മുത്തശ്ശിയും ഒക്കെ ആയിക്കഴിയുമ്പോൾ ഇന്റർനെറ്റിന്റെയും യന്ത്രങ്ങളുടെയും ലോകത്തേക്ക് ജനിച്ചയുടൻ പിച്ച വെച്ചു കയറുന്ന എന്റെ പേരക്കുട്ടികൾക്ക് നല്ല മഴയുള്ള ഒരു രാത്രിയിൽ എനിക്ക് പറഞ്ഞു കൊടുക്കണം - ഞങ്ങളുടെ സൗഹൃദത്തിന്റെ കഥ..

"പണ്ട് പണ്ട് മുത്തശ്ശിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. ഈർക്കിൾ കൊണ്ട് അമ്പും വില്ലും ഉണ്ടാക്കാൻ പഠിപ്പിച്ച, മിഠായികൾ കൈമാറിയിരുന്ന, ഒന്നിച്ച് കളിച്ചു നടന്ന, ഒടുവിൽ ഒന്നും പറയാതെ വെറുതേ അങ്ങ് മാഞ്ഞു പോയ ഒരു കൂട്ടുകാരൻ....."


നിറം മങ്ങുന്ന പനിനീർപ്പൂക്കൾ

പിണങ്ങി മുഖം തിരിച്ച് അകലേയ്ക്ക് നടന്നകന്ന അക്ഷരക്കൂട്ടങ്ങൾ ദൂരെ നിന്ന് പിണക്കം മാറി ചെറുതായൊന്ന് പുഞ്ചിരിക്കാൻ തുടങ്ങിയപ്പോൾ...
(2014 ജൂലൈ ലക്കം വെട്ടം ഓൺലൈൻ മാസികയിൽ വന്ന ഒരു അനുഭവക്കുറിപ്പ്.. http://vettamonline.com/?p=16113)

പാഠപുസ്തകങ്ങൾക്കൊരു താത്ക്കാലിക അവധി കൊടുത്ത ഏഴ് വർഷങ്ങൾക്ക് മുൻപത്തെ ഒരു വേനലവധിക്കാലത്താണ് അച്ഛനുമമ്മയ്ക്കുമൊപ്പം ഒരുത്തരേന്ത്യൻ യാത്ര നടത്തിയത്. ഡൽഹി, ആഗ്ര, ഷിമ്ല, മണാലി, ചാണ്ഡിഗഢ് എന്നിവിടങ്ങളിലൂടെ മുഗൾ രാജവംശത്തിന്റെ പഴയ പ്രതാപത്തെ ഓർമിപ്പിച്ചു കൊണ്ട് തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങളിൽ നിന്നും ആധുനിക ഭാരതത്തിലേയ്ക്കുള്ള വഴി മനസ്സിൽ പകർത്തിയ യാത്ര. ഒരുപാട് കഥകൾ കേട്ട പതിനൊന്ന് ദിനരാത്രികൾ. ചതിയുടെ, വഞ്ചനയുടെ, യുദ്ധത്തിന്റെ, ജയത്തിന്റെ, തോല്വിയുടെ, അടിച്ചമർത്തപ്പെടലിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ, ചെറുത്തുനിൽപ്പിന്റെ, ഒപ്പം, ആർക്കോ വേണ്ടി ജീവൻ വെടിഞ്ഞ ആരാലുമോർമിക്കപ്പെടാത്ത കുറേ ജീവിതങ്ങളുടെ കഥകൾ...

മണാലിയിലെ മഞ്ഞ് മൂടിയ പർവ്വതനിരകളിൽ നിന്നും വേനൽച്ചൂടിൽ വെന്തുരുകുന്ന ചാണ്ഡിഗഢിലെത്തിയപ്പോൾ രാത്രിയായിരുന്നു. അവിടുത്തെ പ്രധാന ആകർഷണങ്ങളായ റോസ് ഗാർഡനും റോക്ക് ഗാർഡനും കണ്ട് ഡൽഹിയിലേയ്ക്ക് തിരിക്കുകയാണ് അടുത്ത ദിവസം എന്ന് പഞ്ചാബി രീതിയിലുള്ള അത്താഴത്തിനിടെ ഗൈഡ് വന്നു പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ പനിനീർപ്പൂന്തോട്ടവും, നേക് ചന്ദ് എന്ന കലാകാരൻ വെറും പാഴ്വസ്തുക്കൾ മാത്രമുപയോഗിച്ച് വിസ്മയം തീർത്ത റോക്ക് ഗാർഡനും കാണാൻ അക്ഷമയോടെ അടുത്ത പുലരിയ്ക്കായ് കാത്ത് കിടന്നുറങ്ങി.

റോസ് ഗാർഡനിൽ 590-ൽ പരം തരത്തിലുള്ള റോസാച്ചെടികളുണ്ട്. പല നിറങ്ങളിൽ, വലിപ്പത്തിൽ, സുഗന്ധം പരത്തിയും അല്ലാതെയും, അവ മനുഷ്യനവർക്കിട്ട പേരെഴുതിയ ബോർഡിനരികിൽ സ്നേഹത്തിന്റെ പ്രതീകമായി നിരന്നു നിന്നു. വേനലോ, അതോ ആധുനിക ലോകത്തെ സ്നേഹത്തെ സൂചിപ്പിച്ചു കൊണ്ടോ, അല്പം വാടിയാണ് മിക്കവയുടെയും നിൽപ്പ്. തോട്ടപരിപാലകർ അവിടവിടെ അവരുടെ ജോലികളിൽ മുഴുകി നിൽക്കുന്നു. കാഴ്ച്ചകൾ കണ്ടും ഫോട്ടോ എടുത്തും പനിനീർപ്പൂക്കൾക്കിടയിലൂടെ ഞങ്ങൾ നടന്നു. അങ്ങനെ നടന്നു നടന്ന് ഒരറ്റത്തെത്തിയപ്പോൾ അവിടെ മതിലിനോട് ചേർത്ത് കെട്ടിയ ഒരു ടെന്റിനരികിൽ രണ്ട് പെൺകുട്ടികൾ നിൽക്കുന്നത് കണ്ടു. മൂത്തവൾക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സ്. നിറം മങ്ങി കീറിത്തുടങ്ങിയ ഒരു ചുരിദാറാണ് വേഷം. ചെമ്പിച്ച മുടി ഇരുവശവും പിന്നിക്കെട്ടിയിരിക്കുന്നു. കുട്ടിത്തം വിട്ടുമാറാത്ത മുഖം. ഇളയകുട്ടിക്ക് ഏകദേശം മൂന്ന് വയസ്സ് കാണും. അവളൊരു കുസൃതിക്കുടുക്കയായിരുന്നു. മൂത്തകുട്ടി ഒരു കുട്ടിയുടുപ്പെടുത്ത് അവൾക്ക് പിന്നാലെ നടന്നു. എങ്കിലും പൊള്ളുന്ന വേനൽച്ചൂടിൽ ഉടുപ്പിടാൻ ഇളയവൾ കൂട്ടാക്കിയില്ല. അവൾ ഓടിയൊളിക്കാൻ ശ്രമിച്ചു. ഇടയ്ക്ക് ഒരാൾ വന്നെന്തോ പറഞ്ഞതും മുതിർന്നവൾ ടെന്റിനകത്ത് കയറി അയാൾക്ക് വെള്ളവും കൊണ്ടു വന്നു. ഇളയകുട്ടി "പാ" എന്ന് വിളിച്ചുകൊണ്ട് അയാൾക്കരികിലേയ്ക്കോടിച്ചെന്നത് കണ്ട് അതവരുടെ അച്ഛനായിരിക്കുമെന്ന് ഞങ്ങളൂഹിച്ചു. അവിടുത്തെ അനേകം തോട്ടപരിപാലകന്മാരിലൊരാൾ. അയാൾ പോയിക്കഴിഞ്ഞാണ് ഞങ്ങളവരെ ശ്രദ്ധിക്കുന്നതവൾ കണ്ടത്. ഉടനെ തിരിച്ചോടിച്ചെന്ന അവളോട് മുതിർന്ന കുട്ടി ഞങ്ങളെ ചൂണ്ടിക്കാണിച്ച് എന്തോ പറഞ്ഞതും ആ കുസൃതിക്കുടുക്ക മറുത്തൊന്നും പറയാതെ നാണിച്ച് കുപ്പായത്തിനുള്ളിൽ കയറി ഞങ്ങളെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ മയങ്ങിയാണ് ഞങ്ങളവർക്കരികിലേയ്ക്ക് ചെന്നതും അവരോട് അറിയാവുന്ന ഹിന്ദിയിൽ സംസാരിക്കാമെന്ന് കരുതിയതും. ഇളയവൾ ഞങ്ങളെ കണ്ട് വീണ്ടുമൊന്ന് പുഞ്ചിരിച്ചു. ഞങ്ങളും ഒന്ന് ചിരിച്ച് അവരെ അടുത്തേയ്ക്ക് വിളിച്ചു. ഒട്ടും മടിക്കാതെ അവളടുത്തേയ്ക്ക് വന്നു. മൂത്തവൾ ഒന്ന് മുന്നോട്ടു വന്ന് മടിച്ചു നിന്നതേയുള്ളൂ. അപരിചിതരോട് സംസാരിക്കാൻ അവൾക്ക് മടി കാണും. ഇളയവളോട് ഞാൻ ചോദിച്ചു, "നാം ക്യാ ഹേ ബേട്ടീ?" (പേരെന്താ മോളൂ?)

"ഗുൻഗുൻ", പുഞ്ചിരി മായാതെ അവൾ പറഞ്ഞു.

ഗുൻഗുനിന്റെ ചേച്ചിയോടും ഞങ്ങൾ പേര് ചോദിച്ചു.

അവൾ പറഞ്ഞു, "മൂനാ".

മൂനാ? ഇതെന്ത് പേര്? മോന എന്നാവുമെന്ന് കരുതി ഞാൻ ചോദിച്ചു, "മോന?"

അവൾക്കതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു, ഒരല്പം അക്ഷമയോടെ അവൾ പറഞ്ഞു, "മോനാ നഹീ, മൂനാ.."

പിന്നെ ഞാനധികം പേരിനെ കുറിച്ച് അവളോടൊന്നും പറഞ്ഞില്ല. സ്വന്തം പേര് ആരും ശരിക്കും പറയാത്തതിന്റെ ക്ഷീണം മറുനാട്ടിൽ പഠിക്കാൻ തുടങ്ങിയ കാലം മുതൽക്കേ അറിയുന്ന ആളാണല്ലോ ഞാൻ. വിഷയം മാറ്റാൻ വേണ്ടി അവരോട് വീടിനെ കുറിച്ചും മറ്റുമൊക്കെ വെറുതേ ചോദിച്ചു. അവർ അവരുടെ ടെന്റ് കാണിച്ചു. എന്തൊക്കെയോ കുറേ വിശേഷങ്ങളും പറഞ്ഞു തന്നു. അച്ഛൻ അടുത്തൊരു കടയിൽ നിന്നും രണ്ട് പേർക്കും ഓരോ പാക്കറ്റ് ബിസ്ക്കറ്റൊക്കെ വാങ്ങിക്കൊടുത്തു. ഗുൻഗുൻ വായാടിയാണ്. അവളുടെ അച്ഛൻ പുല്ല് വെട്ടുന്നതും കളകൾ പറിച്ചെറിയുന്നതും മറ്റും എങ്ങനെയാണെന്നൊക്കെ മനോഹരമായി ആ മിടുക്കി അഭിനയിച്ചു കാണിച്ചു തന്നു. മൂന അധിക സമയവും നാണിച്ചു നിന്നതേയുള്ളൂ. അവളുടെ നാണം മാറ്റാനായി ഞങ്ങൾ വേറുതേ ചോദിച്ചു,"സ്കൂൾ നഹീ ജാത്തീ ബേട്ടാ?" (സ്കൂളിൽ പോകുന്നില്ലേ?)

മൂന എടുത്തടിച്ചത് പോലെ മറുപടി പറഞ്ഞു,"മേരീ ശാദീ ശുദാ ഹോ ചുകീ ഹേ" (എന്റെ കല്യാണം കഴിഞ്ഞതാ)

ആദ്യമായവളെ കാണും പോലെ ഞങ്ങൾ മൂന്ന് പേരും അവളെ നോക്കി നിന്നു. ആ കൊച്ചു കുട്ടിയുടെ വിവാഹം കഴിഞ്ഞെന്നോ? ചോദിക്കേണ്ടെന്ന് കരുതിയെങ്കിലും അറിയാതെ ചോദിച്ചു പോയി,"കിസ് സേ?" (ആരുമായി?)

കുറച്ചപ്പുറത്തായി പുല്ല് വെട്ടിക്കൊണ്ടിരുന്ന, ഗുൻഗുൻ 'പാ' എന്ന് വിളിച്ചയാളുടെ നേർക്കവൾ വിരൽ ചൂണ്ടി. ഇവളപ്പോൾ ഗുൻ ഗുനിന്റെ അമ്മയായിരുന്നോ? ഞങ്ങൾ വാങ്ങിക്കൊടുത്ത ബിസ്ക്കറ്റ് പൊട്ടിച്ചു തിന്നു കൊണ്ടിരുന്ന ഗുൻഗുന് വയറ് നിറഞ്ഞു കാണണം. അവൾ മൂനയോട് പറഞ്ഞു, "മാ, പക്ഡോ."

കുറച്ചു നേരം ഒന്നും മിണ്ടാനാവാതെ ഞങ്ങൾ ആ കുട്ടികളെയും നോക്കി നിന്നു. കുട്ടിത്തം വിട്ടുമാറാത്ത ആ മുഖങ്ങൾ അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഗൈഡ് വന്ന് മടങ്ങാൻ സമയമായെന്ന് പറയുമ്പോൾ അവരോട് വിട പറഞ്ഞ് തിരിഞ്ഞു നോക്കാതെ നടന്നകലുമ്പോൾ അറിഞ്ഞു, ആ യാത്ര മറ്റൊരു കഥ കൂടി പറഞ്ഞു തരികയായിരുന്നെന്ന് - മാറിയ മുഖഭാവവുമായി പുതുപുത്തൻ ചമയങ്ങളുമണിഞ്ഞൊരുങ്ങി നിൽക്കുന്ന രാജ്യത്തിന്റെ മനസ്സിലെ മായാത്ത രോഗത്തിന്റെ, ചിന്തകളുടെ, നഷ്ടസ്വപ്നങ്ങളുടെ, വിടരും മുൻപേ വാടിക്കൊഴിയുന്ന പനിനീർപ്പൂക്കളുടെ കഥ. ആ കഥയറിയാവുന്നത് കൊണ്ടാവണം തോട്ടത്തിലെ പനിനീർപ്പൂക്കൾ ഉച്ചവെയിലിൽ നിറം മങ്ങി തല താഴ്ത്തി നിന്നത്...

Tuesday 20 May 2014

ശീർഷകമില്ലാതെ ഒരു അനുഭവക്കുറിപ്പ്

ഇത് വായികുമ്പോൾ കരുതുന്നുണ്ടാവും, എന്താ ഈ കുട്ടി ഇങ്ങനെ ഒരു അന്തോം കുന്തോം ഇല്ലാത്ത തലക്കെട്ട് കൊടുത്തത് എന്ന്, അല്ലേ? മനപ്പൂർവ്വമല്ല. എന്റെ മനസ്സിപ്പോൾ നിലത്തൊന്നുമല്ല നിൽക്കുന്നത്. ജീവിതത്തിൽ വളരെയധികം സന്തോഷിച്ച, അനുഗ്രഹിക്കപ്പെട്ട ഒരു ദിവസമാണിന്നെനിക്ക്. ആ സന്തോഷത്തിന്റെ കെട്ടടങ്ങും മുൻപ് അതീ ലോകത്തോടുറക്കെയുറക്കെ വിളിച്ചു പറയണമെന്ന് തോന്നി. അതാവാം പലപ്പോഴും എനിക്ക് വാക്കുകൾ കിട്ടാതെ പോയത്.. ചിന്തകൾ മനസ്സിൽ മുളച്ചു പൊങ്ങുന്ന അതേ ആവേശത്തിൽ വാക്കുകൾ അല്പം പോലും തിരുത്താതെ ഇവിടെ കുറിച്ചു വെച്ചത്.. 

കുടുംബത്തിലെ ഓരോ വിവാഹവും ഒരു ആഘോഷമാവുന്നത് പ്രിയപ്പെട്ടവരുമായുള്ള ഒത്തുകൂടലിനതൊരു വേദിയാവുന്നതു കൊണ്ടാവാം. എത്രയകലെയായിരുന്നാലും എല്ലാവരും ഇത് പോലെ കൂടുമ്പോൾ, പഴയ ഓർമകൾ അയവിറക്കുമ്പോൾ, മനസ്സ് നിറയെ നഷ്ടപ്പെട്ട പഴയ സ്നേഹം വീണ്ടും നിറഞ്ഞു നില്ക്കുന്നതായി തോന്നാറുണ്ട്. ജിജിചേച്ചിയുടെയും ജിത്തുച്ചേട്ടന്റെയും കല്യാണം, മാഹിയിലെ പള്ളിപ്പെരുന്നാൾ, അങ്ങനെയങ്ങനെ ഓർമപുസ്തകത്തിലെ വർണ്ണ ചിത്രങ്ങൾ ഒരുപാട്...

ഇത്തവണ എല്ലാവരെയും ഒന്നിച്ചു കാണാനും സംസാരിക്കാനും, ആ സ്നേഹമെല്ലാം ഒരിക്കൽ കൂടി അനുഭവിച്ചറിയുവാനുമുള്ള വേദിയായത് അപർണ്ണയുടെ വിവാഹമാണ്. മനോഹരമായ ചിത്രങ്ങൾ വരച്ചും കവിതകളെഴുതിയും ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്ന അപർണ്ണ ഇന്ന് വിവാഹിതയായി..

ഇന്ന് വിവാഹത്തിന്  വന്ന ബന്ധുക്കളോടും മറ്റും സംസാരിച്ചങ്ങനെ ഇരുന്നപ്പോൾ വളരെ പരിചിതമായ ഒരു മുഖം സ്റ്റേജിൽ വധൂവരന്മാർക്കടുത്തേക്ക് നീങ്ങുന്നത് കണ്ടു - എന്റെ തൊട്ടടുത്തു കൂടെ... ആരാണെന്ന് മനസ്സിലായ നിമിഷം ഞാൻ വായും പൊളിച്ച് അന്തം വിട്ട് അവിടെ നിന്നു പോയി..!!! അദ്ദേഹത്തെ ഞാൻ തിരിച്ചറിയാതിരിക്കില്ലല്ലോ.. എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അദ്ദേഹം സ്റ്റേജിലേക്ക് നടന്നു.. ആ ഒരു നിമിഷത്തെ ഷോക്കിൽ ഒന്നും മിണ്ടാനാവാതെ ഞാൻ നിന്നു. സത്യം, പറഞ്ഞാൽ "തട്ടത്തിൻ മറയത്തിൽ" ആയിഷയെ കണ്ട വിനോദിന്റെ അവസ്ഥയിലായി ഞാൻ... ആകെ മൊത്തം ഒരു പരവേശം. നിന്ന നിൽപ്പിൽ ഞാൻ വിയർത്തു, വിറച്ച് അച്ഛന്റെ അടുത്തേക്കു ചെന്നു ചോദിച്ചു, " അച്ഛാ, അച്ഛൻ കണ്ടോ ഇപ്പൊ സ്റ്റേജിലേക്ക് കയറിപ്പോയതാരാണെന്ന്?" ഞാൻ കാര്യം പറഞ്ഞു. അച്ഛൻ എന്നെ നോക്കി പുഞ്ചിരിച്ചു. അദ്ദേഹത്തെ ഒന്ന് പോയി കാണണമെന്നും പരിചയപ്പെടണമെന്നും ഞാൻ വല്ലാതെ ആഗ്രഹിച്ചു. പക്ഷെ ഭയങ്കര വിറയൽ. നാമൊരുപാടാരാധിക്കുന്നവരെ കാണുമ്പോൾ എങ്ങനെയൊക്കെ തോന്നും എന്നറിഞ്ഞ അപൂർവ്വം ചില സന്ദർഭങ്ങളിലൊന്നായിരുന്നു അത്...

അച്ഛന്റെയടുത്ത് അങ്ങനെയിരുന്നപ്പോൾ ഓർത്തത് ഒരു വർഷം മുൻപ് പൊട്ടി പിടിച്ചു കിടന്ന നാളുകളായിരുന്നു. ആ ദിവസങ്ങളിൽ എന്റെ മുറിയുടെ നാല് ചുവരുകൾ ആദ്യമായെനിക്ക് തടവറ തീർത്തപ്പോൾ അച്ഛൻ എനിക്ക് ഒരു സമ്മാനം കൊണ്ടു വന്നു തന്നു. പണ്ടൊരിക്കൽ വായിച്ച ഒരു പുസ്തകം. വീണ്ടും എനിക്ക് വളരെ പരിചിതമായ ഒരു നാടിന്റെയും അവിടുത്തെ വഴികളുടെയും ഒരു പഴയകാല ചിത്രം എനിക്ക് മുൻപിൽ വരച്ചു കാട്ടിയ ഒരു പുസ്തകം. ആ മണ്ണിലൊരിക്കൽ ജീവിച്ചു മരിച്ച പലരുടേയും രക്തം ഈ ശരീരത്തിലൂടെ ഓടുന്നുവെന്നത് എന്നെ വല്ലാതെ അന്ന് കോരിത്തരിപ്പിച്ചിരുന്നു.. ആ നാടിന്റെ പേരിലറിയപ്പെടുന്ന പ്രശസ്തമായ പുഴ കടലിനടുത്തേയ്ക്കൊഴുകിയെത്തുന്നതും നോക്കി ഒരിക്കൽ എത്ര നേരമാണ് മഴ നനഞ്ഞ് ആ തീരത്ത് നിന്നതെന്നോർമയില്ല. പൊട്ടി പിടിച്ച നാളുകളിൽ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ അങ്ങനെ കഴിഞ്ഞ നാളുകളിൽ എന്റെ കാതുകളിൽ രാത്രി ഒരു താരാട്ട് പോലെ ഞാൻ കേട്ടത് ഒരു പക്ഷേ ലെസ്ലീ സായ്പ്പിന്റെ കുതിരവണ്ടിയുടെ പതിഞ്ഞ താളമാകാം, സ്വപ്നങ്ങളിൽ ഞാൻ പറന്നു പൊങ്ങിയത് വെള്ളാരംകൽ പാറക്കൂട്ടങ്ങൾക്ക് മേലെ പറന്നു നടക്കുന്ന തുമ്പികളുടെ പുറത്തേറിയാവാം, എവിടെ നിന്നോ എന്നിലേക്ക് പടർന്നു കയറിയ നോവ് ദാസന്റെ ഹൃദയം നുറുങ്ങുന്ന വിങ്ങൽ തന്നെയാവാം. മയ്യഴിപ്പുഴയുടെ തീരത്ത് പുഴയുടെയും കടലിന്റെയും പ്രണയത്തിന് സംഗീതമൊരുക്കിയ മഴ നനഞ്ഞു അന്ന് കുളിർപ്പിച്ചത് ഈ ശരീരത്തെ മാത്രമല്ല, ഉള്ളിലെ തുടിക്കുന്ന മനസ്സിനെ കൂടിയായിരുന്നു..

അതെ. അതദ്ദേഹമായിരുന്നു... മയ്യഴിയുടെ സ്വന്തം കഥാകാരൻ ശ്രീ എം. മുകുന്ദൻ.

ആരോടോ സംസാരിച്ചു നിന്ന അദ്ദേഹത്തിന്റെ കൈകളിലേയ്ക്ക് ഞാൻ കുറേ നേരം നോക്കി നിന്നു... അത്ഭുതത്തോടെ..

ഒരുവിധം ധൈര്യം സംഭരിച്ച് അടുത്തേക്ക് ചെന്നു, പോയി പരിചയപ്പെട്ടു.. ആ കാൽ തൊട്ടു അനുഗ്രഹം വാങ്ങിച്ചു. അദ്ദേഹം ശിരസ്സിൽ കൈ വെച്ച് അനുഗ്രഹിച്ചു. ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയമിടിപ്പ് കൂടുന്നു.. ഏതോ ഒരു സുന്ദര സ്വപ്നം പോലെ ആ നിമിഷം...

എവിടെയോ കളഞ്ഞു പോയ, എന്നോട് പിണങ്ങിപ്പോയ അക്ഷരങ്ങളും വാക്കുകളും ആ അനുഗ്രഹത്തിന്റെ വെളിച്ചത്തിൽ മടങ്ങിയെത്തുമെന്ൻ സ്വപ്നം കണ്ടു കൊണ്ട് ഞാനുറങ്ങട്ടെ.. ഓരോ പുലരിയിലും പ്രതീക്ഷയർപ്പിച്ചു കൊണ്ട്..