Wednesday 13 July 2016

ശതാഭിഷേകക്കുറിപ്പ്‌ - രാംദാസ് കാര്യാല്‍


 ജൂലൈ 10, 2016

ശതാഭിഷിക്തനാവുക എന്നത് അങ്ങനെ എല്ലാവര്‍ക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല. അതും ആയൂരാരോഗ്യസൗഖ്യത്തോട്‌ കൂടി എന്ന് പറയുമ്പോള്‍ പ്രത്യേകിച്ചും. 

ഇന്നലെ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വെച്ച് ദാസന്‍ വല്ല്യച്ഛന്റെ ശതാഭിഷേകം ആഘോഷിക്കുന്ന ചടങ്ങില്‍ പോയിരുന്നു.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ സ്നേഹത്തിന് മുന്നില്‍ നിന്ന് കേക്ക് മുറിച്ചും സ്നേഹം പങ്കു വെച്ചും ചടങ്ങ് കഴിഞ്ഞു.

സ്റ്റേജില്‍ കയറി ദാസന്‍ വല്ല്യച്ചനെ കുറിച്ച് സംസാരിക്കാന്‍ മകന്‍ ഷാജൂണ്‍ ചേട്ടന്‍ സദസ്സിലുള്ളവരെ ക്ഷണിച്ചപ്പോള്‍ ഒരു നിമിഷം ആലോചിച്ചു - വല്ലതും പോയി പറയണോ? അപ്പോള്‍ തന്നെ തീരുമാനിച്ചു - വേണ്ടെന്ന്‌. 

എന്‍റെ ഈ ചെറിയ പ്രായത്തിനിടയ്ക്ക് അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ കാല്‍ ഭാഗം പോലും അറിയാതെ ഞാന്‍ എന്ത് പറയാനാണ്?

കാര്യാല്‍ രാംദാസ്.

ദാസന്‍ വല്യച്ചന്‍.

കുട്ടിക്കാലത്തേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആ വലിയ വീട്ടില്‍ പോകുന്നത് വല്ല്യമ്മയെ കാണാനായിരുന്നു - ദാസന്‍ വല്ല്യച്ഛന്റെ ഒക്കെ അമ്മയെ.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ തലമുറയിലെ എല്ലാവരും പോയപ്പോള്‍ ദാസന്‍ വല്യച്ചന്‍ ആയി തറവാട്ടിലെ കാരണവര്‍ സ്ഥാനത്ത്.

അച്ഛന്‍റെ ഏറ്റവും മുതിര്‍ന്ന സഹോദരന്‍, പ്രായത്തെ വെല്ലുന്ന പ്രൌഡി.. എല്ലാം കൊണ്ടും ദാസന്‍ വല്ല്യച്ചനില്‍ നിന്നും എന്നും ബഹുമാനസൂചകമായി ഒരകലം സൂക്ഷിക്കാന്‍ ഞാന്‍ പണ്ടേ ശ്രമിച്ചിരുന്നു. എങ്കിലും എല്ലാ തവണയും നേരില്‍ കാണുമ്പോഴും തന്‍റെ സരസമായ സംസാരവും ജനറേഷന്‍ ഗ്യാപ്പിനെ വക വയ്ക്കാത്ത പെരുമാറ്റവും കാരണം അകലങ്ങള്‍ കുറയ്ക്കാന്‍ എന്നും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ വേണം പറയാന്‍. 

അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്, പുതുതായി എന്തെങ്കിലും അനുഭവം ഉണ്ടായാല്‍ അത് വളരെ രസകരമായി പറയാന്‍ ദാസന്‍ വല്യച്ചന് ഒരു പ്രത്യേക കഴിവാണ് എന്ന്. പണ്ടെപ്പോഴോ ദാസന്‍ വല്യച്ചന്‍ ശബരിമലയ്ക്ക് പോയ അനുഭവം വിവരിച്ചതിന്റെ ആവേശത്തിലാണ് അച്ഛന്‍ ആദ്യായി മല ചവിട്ടാന്‍ തയ്യാറെടുത്തത് എന്ന് - ആ ആഗ്രഹം സാധിക്കാന്‍ പിന്നീട് പത്തിരുപത് കൊല്ലം കാത്തിരിക്കേണ്ടി വന്നിട്ടും ആ വാക്കുകളില്‍ നിന്നും ഉള്‍ക്കൊണ്ട ആവേശം അന്നും തണുത്തിരുന്നില്ലത്രേ.!!

അത് പോലെ തന്നെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്. സാധാരണയായി മക്കളെ ഡോക്റ്ററും എന്‍ജിനീയറും ഒക്കെ ആക്കാന്‍ തിടുക്കപ്പെടുന്ന സാധാരണക്കാര്‍ക്കിടയില്‍ വ്യത്യസ്തമായ സ്വപ്നം കാണുന്ന മക്കളെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്ന കാലത്ത് പോലും സിനിമ പോലെ ഒരു രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഷാജൂണ്‍ ചേട്ടന്‍ ആഗ്രഹിച്ചപ്പോള്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ എല്ലാ പ്രോത്സാഹനവും നല്‍കാന്‍ കഴിഞ്ഞു എന്നത് തന്നെയാവാം ഇന്ന് മാക്ടയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വരെ അദ്ദേഹത്തെ എത്തിച്ചത്.

ഒരു നീണ്ട ജീവിതം എന്നും ഉയര്‍ച്ചതാഴ്ച്ചകള്‍ ഉള്ളതായിരിക്കും. അതിലൊക്കെ കരുത്തോടെ പിടിച്ചു നില്‍ക്കാന്‍ കഴിയുകയും എന്ത് കാര്യത്തിലും ഉള്ള നേതൃപാടവവും ഒക്കെ അദ്ദേഹത്തെ എന്നും ഗുരുസ്ഥാനത്ത് നിര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായിരിക്കും. 

എങ്കിലും നികത്താനാവാത്ത ചില നഷ്ടങ്ങള്‍ എല്ലാ ജീവിതത്തിലും എന്ന പോലെ അദ്ദേഹത്തിന്‍റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അനുജന്‍ ഉണ്ണികൃഷ്ണന്‍റെ തണുത്ത ശരീരത്തിനരികെ നില്‍ക്കുമ്പോള്‍ ഒരു നിമിഷം മുന്‍പെങ്ങും കാണാത്ത ഒരു ദൈന്യത ആദ്യമായി ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. വടിയില്‍ പിടിച്ചിരുന്ന കൈ ഒന്ന് വിറച്ചുവെന്നും ശക്തി ക്ഷയിച്ച് അദ്ദേഹം തളര്‍ന്നു വീഴുമെന്നും ഞാന്‍ ആ നില്പ് കണ്ടു ഭയന്നിരുന്നു. എങ്കിലും വികാരങ്ങളുടെ, ഓര്‍മകളുടെ വേലിയേറ്റത്തെ അടക്കി നിര്‍ത്തി അന്നും അദ്ദേഹം ശക്തി ചോരാതെ നിന്നത് ഇന്നും മനസ്സില്‍ നിന്നും മായാത്ത ഒരു കാഴ്ചയാണ്. 

ശതാഭിഷിക്തനായ അദ്ദേഹത്തിന് താന്‍ കണ്ട ആയിരം പൂര്‍ണ്ണചന്ദ്രന്മാരുടെ തേജസ്സും സൂര്യന്‍റെ പ്രൌഡിയും ഇനിയും ജീവിതത്തില്‍ നേരുന്നു. ഒപ്പം, സ്നേഹം വറ്റാതെ ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം, ഞങ്ങള്‍ക്കൊക്കെയും എന്നും മാര്‍ഗ്ഗദീപമാകാനും ഇനിയും ഒത്തിരി കാലം കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു...


No comments:

Post a Comment